'എനിക്കു മരിക്കണ്ട, അവരെ തൂക്കിലേറ്റുന്നത് കാണണം'; ഹൃദയഭേദകമായി ഉന്നാവോ പെണ്‍കുട്ടിയുടെ അവസാനവാക്കുകള്‍

വെള്ളിയാഴ്ച രാത്രി പെണ്‍കുട്ടി മരണത്തിനു കീഴടങ്ങിയതോടെ ഹൃദയഭേദകമായ ഈ വാക്കുകള്‍ ഓര്‍മ മാത്രമായി അവശേഷിക്കുകയാണ്. വെള്ളിയാഴ്ച രാത്രി 11.40ന് ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലായിരുന്നു പെണ്‍കുട്ടിയുടെ മരണം.

Update: 2019-12-07 03:24 GMT

ന്യൂഡല്‍ഹി: എനിക്കു മരിക്കണ്ട, എന്നെ രക്ഷിക്കണം, എന്നോട് ഇത് ചെയ്തവരെ തൂക്കിലേറ്റുന്നത് എനിക്കു കാണണം..... 90 ശതമാനം പൊള്ളലേറ്റ് അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയവെ ഉന്നാവോയിലെ പെണ്‍കുട്ടി സഹോദരനോട് പറഞ്ഞ വാക്കുകളാണിത്. വെള്ളിയാഴ്ച രാത്രി പെണ്‍കുട്ടി മരണത്തിനു കീഴടങ്ങിയതോടെ ഹൃദയഭേദകമായ ഈ വാക്കുകള്‍ ഓര്‍മ മാത്രമായി അവശേഷിക്കുകയാണ്. വെള്ളിയാഴ്ച രാത്രി 11.40ന് ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലായിരുന്നു പെണ്‍കുട്ടിയുടെ മരണം. 90 ശതമാനവും പൊള്ളലേറ്റ് വെന്റിലേറ്ററില്‍ ജീവനുവേണ്ടി മല്ലടിക്കുമ്പോഴാണ് തന്നെ ബലാല്‍സംഗം ചെയ്ത പ്രതികളെ തൂക്കിലേറ്റുന്നത് കണ്ടിട്ട് മരിക്കണമെന്ന ആഗ്രഹം പെണ്‍കുട്ടി സഹോദരനോട് പങ്കുവച്ചത്.

എന്നാല്‍, മണിക്കൂറുകള്‍ക്കകം ഹൃദയാഘാതത്തെ തുടര്‍ന്ന് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. അതേസമയം, കേസ് മുന്നോട്ടുകൊണ്ടുപോവുന്നതില്‍ പ്രതികളുടെ സഹായികളില്‍നിന്ന് വധഭീഷണിയുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. ഞങ്ങള്‍ക്ക് പോലിസില്‍ വിശ്വാസമുണ്ടെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു. വിദഗ്ധചികില്‍സയ്ക്കായി പെണ്‍കുട്ടിയെ കഴിഞ്ഞദിവസമാണു ലഖ്‌നോവില്‍നിന്നു ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലെത്തിച്ചത്. കേസിന്റെ ആവശ്യത്തിനായി കോടതിയിലേക്കു പോകവെയാണ് പെണ്‍കുട്ടിയെ പ്രതികളുള്‍പ്പെടെയുള്ള അഞ്ചംഗസംഘം തട്ടിക്കൊണ്ടുപോയി തീക്കൊളുത്തിയത്. ഹരിശങ്കര്‍ ത്രിവേദി, രാം കിഷോര്‍ ത്രിവേദി, ഉമേഷ് ബാജ്‌പേയി, ശിവം ത്രിവേദി, ശുഭം ത്രിവേദി എന്നിവരെ പോലിസ് അറസ്റ്റുചെയ്തിട്ടുണ്ട്. 

Tags:    

Similar News