ബിഹാറില്‍ വോട്ടെടുപ്പ് തുടങ്ങി: ആദ്യ ഘട്ടത്തില്‍ 71 സീറ്റില്‍ ജനവിധി തേടുന്നത് 1066 സ്ഥാനാര്‍ഥികള്‍

എട്ട് മന്ത്രിമാരും മുന്‍മുഖ്യമന്ത്രിയും ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച നേതാവുമായ ജതിന്‍ റാം മഞ്ചിയും ഇന്ന് ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടുന്നു.

Update: 2020-10-28 02:48 GMT

പട്‌ന: ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 71 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 1,066 സ്ഥാനാര്‍ഥികളാണ് ജനവിധി നേടുന്നത്. 2.14 കോടി വോട്ടര്‍മാര്‍ ഇന്ന് വിധിയെഴുതും.

71 സീറ്റില്‍ ജെഡിയു 35 മണ്ഡലങ്ങളിലും ബിജെപി 29 ഇടത്തും ആര്‍ജെഡി 42 സീറ്റുകളിലും കോണ്‍ഗ്രസ് 29 ഇടത്തും മത്സരിക്കുന്നു. ചിരാഗ് പാസ്വാന്‍ നയിക്കുന്ന എല്‍ജെപി 41 സീറ്റില്‍ മത്സരിക്കുന്നു. ഇതില്‍ 35 സീറ്റുകളില്‍ ജെഡിയുവിനെതിരേയാണ് മൽസരം. മൂന്നു ഘട്ടങ്ങളായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്.

എട്ട് മന്ത്രിമാരും മുന്‍മുഖ്യമന്ത്രിയും ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച നേതാവുമായ ജതിന്‍ റാം മഞ്ചിയും ഇന്ന് ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടുന്നു. കൊവിഡ് മഹാമാരിയുടെ കാലത്ത് രാജ്യത്ത് നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ബിഹാറിലേത്. പോളിങ് ബൂത്തുകളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് നടപടിക്രമങ്ങള്‍.