ബംഗളൂരു ലഹരിമരുന്ന് കേസ്: നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാസഹോദരന്‍ അറസ്റ്റില്‍

കേസില്‍ ആറാം പ്രതിയായ ആദിത്യ സപ്തംബര്‍ നാല് മുതല്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്താന്‍ വിവേകിന്റെ മുംബൈയിലെ വസതിയിലും പോലിസ് തിരച്ചില്‍ നടത്തിയിരുന്നു.

Update: 2021-01-12 04:37 GMT

ചെന്നൈ: ബംഗളൂരു ലഹരിമരുന്ന് കേസിലെ മുഖ്യപ്രതിയും നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാസഹോദരനുമായ ആദിത്യ ആല്‍വ അറസ്റ്റിലായി. ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്ന് തിങ്കളാഴ്ച രാത്രിയാണ് ആല്‍വയെ അറസ്റ്റുചെയ്തതെന്ന് ബംഗളൂരുവിലെ ക്രൈം ജോയിന്റ് പോലിസ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു. കര്‍ണാടക ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട് സംവിധായകനായ ഇന്ദ്രജിത് ലങ്കേഷ് വെളിപ്പെടുത്തിയ പേരുകളില്‍ പ്രധാനിയാണ് ആദിത്യ ആല്‍വ.

കേസില്‍ ആറാം പ്രതിയായ ആദിത്യ സപ്തംബര്‍ നാല് മുതല്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്താന്‍ വിവേകിന്റെ മുംബൈയിലെ വസതിയിലും പോലിസ് തിരച്ചില്‍ നടത്തിയിരുന്നു. കൂടാതെ ആദിത്യയുടെ സഹോദരി കൂടിയായ ഒബ്‌റോയിയുടെ ഭാര്യ പ്രിയങ്കയെയും പോലിസ് ചോദ്യംചെയ്യലിന് വിളിപ്പിച്ചിരുന്നു. കര്‍ണാടക മുന്‍മന്ത്രി ജീവരാജ് ആല്‍വയുടെ മകനാണ് ആദിത്യ ആല്‍വ. ലഹരി പാര്‍ട്ടി സംഘടിപ്പിച്ചത് ഇയാളാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

2020 ഒക്ടോബറില്‍ അദ്ദേഹത്തിന്റെ ബംഗളൂരുവിലെ വസതിയില്‍ പോലിസ് നടത്തിയ റെയ്ഡില്‍ 55 ഗ്രാം കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും പിടിച്ചെടുത്തിരുന്നു. ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടിമാരായ സഞ്ജന ഗല്‍റാണി, രാഗിണി ദ്വിവേദി എന്നിങ്ങനെ 12 പേരെയാണ് അറസ്റ്റുചെയ്തിട്ടുള്ളത്. ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയില്‍ ലഹരിക്കടത്ത് ഉയര്‍ന്നുവന്നതിനെ തുടര്‍ന്നാണ് എന്‍സിബി കന്നഡ സിനിമാ ലോകത്തെ ലഹരി ഇടപാടുകളെക്കുറിച്ചും അന്വേഷണം ആരംഭിച്ചത്.

Tags: