മണിപ്പൂരില്‍ അക്രമങ്ങള്‍ കനത്തു; കര്‍ഫ്യൂ ഏര്‍പ്പെടുത്തി, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചു

Update: 2026-02-10 14:17 GMT

ഇംഫാല്‍: അക്രമങ്ങള്‍ കനത്തതോടെ മണിപ്പൂരിലെ ഉഖ്റുല്‍ ജില്ലയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി അധികാരികള്‍. ആയുധധാരികളായ അക്രമികള്‍ വീടുകള്‍ക്ക് തീയിടുകയും ഇതുകാരണം ഗ്രാമവാസികള്‍ രാത്രിയോടെ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തതോടെയാണ് സുരക്ഷാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ജില്ലയില്‍ അഞ്ച് ദിവസത്തേക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെക്കുകയും ചെയ്തു.

തിങ്കളാഴ്ച രാത്രി വൈകിയാണ് ജില്ലയില്‍ അക്രമങ്ങള്‍ ആരംഭിച്ചത്. അക്രമികള്‍ ലിത്തന്‍ സരെയ്ഖോങ് ഗ്രാമത്തിലെ വീടുകള്‍ക്ക് തീയിടുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. ഇതോടെ ഗ്രാമവാസികള്‍ പരിഭ്രാന്തരായി. കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാകുമെന്ന് ഭയന്ന് പല ഗ്രാമവാസികളും അയല്‍ ജില്ലയായ കാങ്‌പോക്പിയിലെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് പലായനം ചെയ്തു.

ടാങ്ഖുള്‍ ഗ്രാമത്തിലെ ജനങ്ങളും ഈ പ്രദേശങ്ങള്‍ വിട്ടുപോയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അഗ്നിബാധയെ തുടര്‍ന്ന് ഉഖ്‌റുല്‍ ജില്ലയുടെ ചില ഭാഗങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ മണിപ്പൂര്‍ സര്‍ക്കാര്‍ ഉഖ്‌റുല്‍ ജില്ലയിലുടനീളം ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടു.

'നിലവിലെ സാഹചര്യം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും സംഘര്‍ഷം വഷളാക്കുന്ന തരത്തിലുള്ള തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് തടയുന്നതിനും, ജില്ലയിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉടനടി നിര്‍ത്തിവെക്കേണ്ടത് അത്യാവശ്യമാണ്.' ഉത്തരവില്‍ പറയുന്നു. അഞ്ച് ദിവസത്തേക്കാണ് ഈ വിലക്ക്. സംഭവസ്ഥലങ്ങള്‍ സന്ദര്‍ശിച്ച പോലിസ് ഉദ്യോഗസ്ഥര്‍ സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഗ്രാമവാസികളെ അറിയിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെ ഏകദേശം 12.10-ന് കെ ലുങ്വിറാം ഗ്രാമത്തില്‍ ഒരു ചെറിയ തീപിടുത്തം റിപോര്‍ട്ട് ചെയ്തതായും ഒരു വീടിന് ഭാഗികമായ നാശനഷ്ടം സംഭവിച്ചതായും പോലിസ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സുരക്ഷാ സേന ഉടന്‍ സ്ഥലത്തെത്തി തീ നിയന്ത്രണത്തിലാക്കിയെന്നും തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ചു വരികയാണെന്നും പൊതുവായ സാഹചര്യം സാധാരണ നിലയിലാണെന്നും പോലിസ് വ്യക്തമാക്കി.

കൊന്‍സരം ഗ്രാമപഞ്ചായത്ത് ഈ സംഭവത്തെ ശക്തമായി അപലപിച്ചു. ഗ്രാമത്തില്‍ കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിക്കണമെന്നും ദുരിതബാധിതര്‍ക്ക് ആശ്വാസം നല്‍കണമെന്നും ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും പഞ്ചായത്ത് അധികൃതര്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളെ നേരിടാനും അധികൃതര്‍ നടപടി സ്വീകരിച്ചു. വലിയ രീതിയിലുള്ള ജനങ്ങളുടെ പലായന വാര്‍ത്ത പോലീസ് നിഷേധിച്ചു. പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതിനാല്‍ ഏതാനും വിദ്യാര്‍ത്ഥികളും കുടുംബങ്ങളും മാത്രമാണ് താല്‍ക്കാലിക വാടക കെട്ടിടങ്ങളിലേക്ക് മാറിയതെന്ന് അവര്‍ വിശദീകരിച്ചു. അവിശ്വസനീയമായ വിവരങ്ങള്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ശനിയാഴ്ച രാത്രി ലിത്തന്‍ ഗ്രാമത്തില്‍ ഏഴോ എട്ടോ പേരടങ്ങുന്ന സംഘം ടാങ്ഖുള്‍ നാഗാ വിഭാഗത്തില്‍പ്പെട്ട ഒരാളെ ആക്രമിച്ച സംഭവത്തെ തുടര്‍ന്നാണ് അക്രമങ്ങള്‍ ഉണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരയുടെ പക്ഷക്കാരും ലിത്തന്‍ സരെയ്ഖോങ് ഗ്രാമത്തലവനും തമ്മില്‍, ഈ പ്രശ്നം പതിവ് രീതിയില്‍ പരിഹരിക്കാം എന്ന ധാരണയില്‍ പ്രാഥമികമായ ഒത്തുതീര്‍പ്പില്‍ എത്തിയിരുന്നു.

എന്നാല്‍, ഞായറാഴ്ച നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച നടന്നില്ല. തിങ്കളാഴ്ച രാത്രിയോടെ ലിത്തന്‍ സരെയ്ഖോങിലെ ടാങ്ഖുള്‍ നാഗാ വിഭാഗത്തില്‍പ്പെട്ടവരുടെ നിരവധി വീടുകള്‍ക്ക് കുക്കി തീവ്രവാദികള്‍ തീയിട്ടതായി ആരോപണമുയര്‍ന്നു. പ്രതികാരമായി, സമീപ പ്രദേശത്തെ കുക്കി വിഭാഗത്തില്‍പ്പെട്ട ഏതാനും വീടുകള്‍ക്ക് അവര്‍ തീയിട്ടു. ഇതോടെയാണ് പ്രശ്നം വഷളായത്. കൂടുതല്‍ അക്രമങ്ങള്‍ തടയുന്നതിനും ജില്ലയില്‍ ശാന്തത പുനഃസ്ഥാപിക്കുന്നതിനും ഉള്ള ശ്രമങ്ങള്‍ തുടരുന്നതായും സുരക്ഷാ സേന ഉയര്‍ന്ന ജാഗ്രത പുലര്‍ത്തുന്നതായും അധികൃതര്‍ പറഞ്ഞു.