തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം; മുന്‍ ബിജെപി എം പി ജയപ്രദ ഒളിവില്‍; അറസ്റ്റ് ചെയ്ത് ഹാജരാക്കണം: കോടതി

Update: 2024-02-28 11:37 GMT

ലക്‌നൗ: നടിയും മുന്‍ എംപിയുമായ ജയപ്രദ ഒളിവില്‍ പോയെന്നും ഉടന്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്നും പോലിസിന് നിര്‍ദേശം നല്‍കി കോടതി. രണ്ട് കേസുകളുടെ വിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഉത്തര്‍പ്രദേശിലെ രാംപൂരിലെ കോടതി കടുത്ത നിലപാട് സ്വീകരിച്ചത്.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട കേസില്‍ തുടരെ തുടരെ ജയപ്രദ ഹാജരായില്ലായിരുന്നു. തുടര്‍ന്ന് ഇവര്‍ ഒളിവിലാണെന്ന് കോടതി പ്രഖ്യാപിക്കുകയായിരുന്നു. ജയപ്രദയെ അറസ്റ്റ് ചെയ്ത് മാര്‍ച്ച് ആറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കണമെന്നും കോടതി പോലിസിനോട് ആവശ്യപ്പെട്ടു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പ്രതിനിധീകരിച്ച് സ്ഥാനാര്‍ഥിയായ ജയപ്രദ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് കേസ്. ഏഴ് തവണ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടും ജയപ്രദ കോടതിയില്‍ എത്തിയില്ല. തുടര്‍ന്നാണ് പ്രത്യേക കോടതി അവര്‍ക്കെതിരെ കര്‍ശന നടപടി എടുത്തിരിക്കുന്നത്.

ജയപ്രദ അറസ്റ്റില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും അവരുടെ മൊബൈല്‍ ഫോണ്‍ നമ്പരുകളെല്ലാം സ്വിച്ച് ഓഫ് ആണെന്നും പോലിസ് കോടതിയെ അറിയിച്ചു. 2004ലും 2009ലും സമാജ്‌വാദി പാര്‍ട്ടി ടിക്കറ്റില്‍ രാംപൂരില്‍ നിന്ന് ജയപ്രദ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് സമാജ്‌വാദി പാര്‍ട്ടി ഇവരെ പുറത്താക്കി.




Tags: