മനുഷ്യത്വരഹിതമായ സമീപനം; ജാമ്യം തേടി വരവര റാവുവിന്റെ ഭാര്യ സുപ്രിംകോടതിയിൽ

തുടർച്ചയായ കസ്റ്റഡി ഭരണഘടനയുടെ ആർട്ടിക്കിൾ 21 ലംഘിക്കുന്നതും മനുഷ്യത്വ രഹിതമായ നടപടിയുമാണ്.

Update: 2020-10-15 15:14 GMT

ന്യൂഡൽഹി: ഭീമാ കൊറേ​ഗാവ് കേസിൽ രണ്ടു വർഷത്തിലധികമായി വിചാരണ തടവിൽ കഴിയുന്ന വിപ്ലവ കവി വരവര റാവുവിന്റെ മോചനമാവശ്യപ്പെട്ട് ജാമ്യം തേടി അദ്ദേഹത്തിന്റെ ഭാര്യ സുപ്രിംകോടതിയെ സമീപിച്ചു. ഭീമാ കൊറേ​ഗാവ് കേസുമായി ബന്ധപ്പെട്ട് 2018 ആ​ഗസ്ത് 31 നാണ് റാവു അറസ്റ്റിലായത്.

തുടർച്ചയായ കസ്റ്റഡി ഭരണഘടനയുടെ ആർട്ടിക്കിൾ 21 ലംഘിക്കുന്നതും മനുഷ്യത്വ രഹിതമായ നടപടിയുമാണ്. കസ്റ്റഡിയിലുള്ള അദ്ദേഹത്തിന്റെ അന്തസ്സ് ലംഘിക്കുന്ന സമീപനമാണ് മഹാരാഷ്ട്ര സർക്കാരും എൻ‌ഐ‌എയും സ്വീകരിച്ചതെന്ന് പെണ്ട്യാല ഹേമലത തന്റെ അപേക്ഷയിൽ പറഞ്ഞു.

ഹരജിയിൽ തീരുമാകുന്നതുവരെ 81 കാരനായ വരവര റാവുവിനെ താൽക്കാലിക മെഡിക്കൽ ജാമ്യത്തിൽ വിട്ടയക്കണമെന്ന് ഹേമലത ആവശ്യപ്പെട്ടു. റാവുവിന്റെ നിലവിലെ അവസ്ഥയിൽ വിചാരണ നേരിടാൻ കഴിയില്ലെന്നും അദ്ദേഹത്തെ ജീവനോടെ നിലനിർത്താൻ പ്രത്യേക വൈദ്യസഹായം ആവശ്യമാണെന്നും അവർ പറഞ്ഞു.

ആ​ഗസ്തിൽ കൊവിഡ് ബാധിതനാവുകയും പിന്നീട് സുഖം പ്രാപിച്ചതിനു പിന്നാലെ തലോജ ജയിലിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു. എല്ലാ കൊവിഡ് രോഗികൾക്കും ന്യൂറോളജിക്കൽ അല്ലെങ്കിൽ വ്യത്യസ്ത രോ​ഗ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്ന് ഭാര്യ അപേക്ഷയിൽ പറഞ്ഞു. അദ്ദേഹത്തെ അറസ്റ്റ് ചെയ്തപ്പോൾ അദ്ദേഹത്തിന് ന്യൂറോളജിക്കൽ പ്രശ്നങ്ങളൊന്നുമില്ല. കൊവിഡ് ബാധ അദ്ദേഹത്തെ ന്യൂറോളജിക്കൽ പ്രശ്‌നങ്ങളിലേക്ക് നയിച്ചെന്ന് നാനാവതി ആശുപത്രി സമർപ്പിച്ച മെഡിക്കൽ റിപോർട്ടിൽ പ്രതിഫലിക്കുന്നെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.