ആറു മാസത്തിനുള്ളില്‍ കുട്ടികള്‍ക്കുള്ള വാക്സിൻ തയ്യാറാകും: അദാർ പൂനവാല

കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ഇപ്പോള്‍ അവസാനഘട്ട പരീക്ഷണത്തിലാണ്. മൂന്നു വയസ് വരെയുള്ള കുട്ടികളില്‍ മികച്ച ഫലമാണ് ഇത് കാണിക്കുന്നതെന്നും പൂനവാല പറഞ്ഞു.

Update: 2021-12-14 14:26 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികൾക്കുള്ള വാക്സിൻ ആറ് മാസത്തിനുള്ളിൽ ലഭ്യമാക്കാനാണ് പദ്ധതിയിടുന്നതെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി അദാര്‍ പൂനവാല. നൊവാവാക്സ് കൊവിഡ് വാക്സിൻ ആറ് മാസത്തിനുള്ളിൽ അവതരിപ്പിക്കുമെന്നാണ് പൂനവാല പറഞ്ഞിരിക്കുന്നത്.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിച്ച വെര്‍ച്വല്‍ കോണ്‍ഫെറന്‍സിലാണ് അദാര്‍ പൂനവാലയുടെ വാക്കുകൾ. കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ഇപ്പോള്‍ അവസാനഘട്ട പരീക്ഷണത്തിലാണ്. മൂന്നു വയസ് വരെയുള്ള കുട്ടികളില്‍ മികച്ച ഫലമാണ് ഇത് കാണിക്കുന്നതെന്നും പൂനവാല പറഞ്ഞു.

ഇന്തോനേഷ്യ പോലുള്ള രാജ്യങ്ങളിലേക്ക് വാക്സിൻ ഇതിനകം കയറ്റുമതി ചെയ്തിട്ടുണ്ട്. കൂടാതെ അസ്ട്രാസെനക, സ്പുട്നിക് വാക്സിനുകളും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിക്കുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മാതാക്കളാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. പ്രതിവര്‍ഷം 1.5 ബില്ല്യണ്‍ ഡോസ് വാക്സിനാണ് ഇവിടെ നിര്‍മിക്കുന്നത്.

അതേസമയം ചില രാജ്യങ്ങൾ 10 ശതമാനമോ, 15 ശതമാനമോ വാക്സിൻ മാത്രമേ എടുത്തിട്ടുള്ളൂവെന്നും അദാർ പൂനവാല ചൂണ്ടിക്കാട്ടി. ഇവിടങ്ങളിൽ വാക്സിനേഷൻ 60 - 70 ശതമാനം വരെ എത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രാജ്യത്തെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം നാല്‍പത്തിയഞ്ച് ആയി ഉയർന്നിട്ടുണ്ട്. ഡൽഹിയിൽ പുതുതായി നാല് കേസുകള്‍ കൂടി ഇന്ന് റിപോര്‍ട്ട് ചെയ്തതോടെയാണ് രോഗബാധിതർ 45 ആയത്. തലസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം ആറായി. രോഗബാധിതരില്‍ ആരുടെയും ആരോഗ്യനില ഗുരുതരമല്ല. രാജ്യത്ത് ആര്‍ക്കും ഗുരുതര ലക്ഷണങ്ങള്‍ കണ്ടിട്ടില്ലെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്.