മതപരിവർത്തന വിരുദ്ധ നിയമപ്രകാരം കർണാടകയിലെ യുവാവിനെതിരേ യുപി പോലിസ് കേസെടുത്തു

ജനുവരി 5 ന് യുവതിയുടെ പിതാവ് മകളെ കാണാനില്ലെന്ന് കാണിച്ച് ചിലാട് പോലിസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ പിൻബലത്തിലാണ് പോലിസ് കേസെടുത്തത്.

Update: 2021-01-14 13:47 GMT

ഗൊരഖ്പൂർ: പത്തൊമ്പതുകാരിയുമായുള്ള പ്രണയത്തെത്തുടർന്ന് ഒരുമിച്ച് ജീവിക്കാൻ തയാറായ കർണാടക സ്വദേശിയായ യുവാവിനെതിരേ യുപി പോലിസ് മതപരിവർത്തന വിരുദ്ധ നിയമപ്രകാരം കേസെടുത്തു. മതപരമായ സ്വത്വം മറച്ചുവെച്ചെന്ന് ആരോപിച്ചാണ് പോലിസ് കേസെടുത്തത്.

ജനുവരി 5 ന് യുവതിയുടെ പിതാവ് മകളെ കാണാനില്ലെന്ന് കാണിച്ച് ചിലാട് പോലിസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ പിൻബലത്തിലാണ് പോലിസ് കേസെടുത്തത്.

യുവതിയെ കാണാനില്ലെന്ന പരാതിയിൻമേലുള്ള അന്വേഷണത്തിലാണ് കർണാടക സ്വദേശിയായ മെഹബൂബിനൊപ്പം യുവതി പോയതാണെന്ന് കണ്ടെത്തിയത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ യുവതിയുടെ പിതാവ് പുരുഷനെതിരേ കേസ് എടുക്കാൻ പോലിസിനെ സമീപിക്കുകയായിരുന്നുവെന്ന് പോലിസ് പറയുന്നു. ജനുവരി 11 നാണ് ഇയാൾക്കെതിരേ കേസെടുത്തത്.

ഉത്തർപ്രദേശ് സർക്കാരിന്റെ പുതിയ മതപരിവർത്തന വിരുദ്ധ നിയമത്തിന് പുറമെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 366 (തട്ടിക്കൊണ്ടുപോയി സ്ത്രീയെ വിവാഹത്തിന് പ്രേരിപ്പിക്കൽ), 363 (തട്ടിക്കൊണ്ടുപോകൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

Similar News