യുപി കൊവിഡ് ഹെല്‍പ് ലൈന്‍ ടീമിലെ പകുതിപേര്‍ക്കും വൈറസ്ബാധ സ്ഥിരീകരിച്ചു
ഒരുദിവസം ഏകദേശം 75,000 കോളുകള്‍ എത്തുന്ന ഹെല്‍പ്‌ലൈന്‍ സേവനം സംസ്ഥാനം അഭിമുഖീകരിക്കുന്ന വെല്ലുവിളിയെ നേരിടാന്‍ പോലിസിന് അത്യാവശ്യമാണ്.
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ കൊവിഡ് 19 ഹെല്‍പ് ലൈനിലെ പകുതിയോളം ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ അടിയന്തര സേവനം തകരാറിലായി. പരിശീലനം ലഭിച്ചവരെ പെട്ടന്ന് കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് സേവനം തടസ്സപ്പെടുമെന്ന സ്ഥിതിയിലായത്. ഒടുവില്‍ സാങ്കേതിക വിദഗ്ധരില്‍ ഒരാള്‍ ആശുപത്രിയില്‍ നിന്ന് ജോലി ചെയ്യാന്‍ സന്നദ്ധനായി മുന്നോട്ടുവന്നതോടെയാണ് പ്രശ്‌നത്തിന് താല്ക്കാലിക പരിഹാരമായത്.
ഒരുദിവസം ഏകദേശം 75,000 കോളുകള്‍ എത്തുന്ന ഹെല്‍പ്‌ലൈന്‍ സേവനം സംസ്ഥാനം അഭിമുഖീകരിക്കുന്ന വെല്ലുവിളിയെ നേരിടാന്‍ പോലിസിന് അത്യാവശ്യമാണ്. ജൂണ്‍ 23 മുതൽ ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ഹെല്‍പ്‌ലൈന്‍ സേവനം തകരാറിലാകുന്നത്. ജൂണ്‍ 20 ന് ഹെല്‍പ് ലൈനില്‍ ജോലി ചെയ്യുന്ന ലഖ്‌നോവിലെ 10 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. രണ്ടു ദിവസത്തിനുള്ളില്‍ ഗാസിയാബാദിലെ 11 പേരും അസുഖബാധിതരായി. ഇതോടെ ഹെല്‍പ് ലൈന്‍ സേവനം അടച്ചുപൂട്ടേണ്ട ഘട്ടത്തിലെത്തി.
ഈ സാഹചര്യത്തിലാണ് സേവനം തടസ്സപ്പെടാതിരിക്കാൻ ആശുപത്രിയില്‍ നിന്ന് ജോലി ചെയ്യാന്‍ സന്നദ്ധനാണെന്ന് ഡേറ്റാ അഡ്മിനിസ്‌ട്രേറ്ററായ ബ്രിജേഷ് ഗുപ്ത് അറിയിക്കുന്നത്. ഇയാള്‍ക്ക് ജൂണ്‍ 20-നാണ് കൊവിഡ് 19 സ്ഥിരീകരിക്കുന്നത്. സെര്‍വറിന്റെ റിമോട്ട് ആക്‌സസ് ലഭ്യമായതോടെ ലാപ്‌ടോപ്പ് ഉപയോഗിച്ച് ബ്രിജേഷ് ആശുപത്രിക്കിടക്കയില്‍ ഇരുന്നുകൊണ്ട് മുഴുവന്‍ സമയ ജോലിയില്‍ പ്രവേശിച്ചു. പിന്നീട് മറ്റ് ജോലിക്കാരെ എത്തിച്ച് 48 മണിക്കൂറിനുളളില്‍ സേവനം പൂര്‍വസ്ഥിതിയിലാക്കി.