യുപി മനുഷ്യാവകാശ ധ്വംസനത്തിന്റെ ആസ്ഥാനമായി മാറി: ഇ ടി മുഹമ്മദ്‌ ബഷീർ എംപി

ജാതിയുടെയും മതത്തിന്റെയും പേരില്‍ നടന്ന അതിക്രമങ്ങളും കൂട്ടക്കൊലകളും ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ കേട്ടുകേള്‍വി പോലുമില്ലാത്തതാണ്

Update: 2020-10-01 15:01 GMT

ന്യൂഡൽഹി: ഉത്തര്‍പ്രദേശിലെ ഹാഥ്റസിൽ കൂട്ട ബലാത്സഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോയ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്ക് നേരെ നടന്ന അതിക്രമങ്ങളും അവര്‍ക്ക് എതിരെ എടുത്ത കേസും ക്രൂരവും പ്രതിഷേധാർഹവുമാണെന്നു മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ്‌ ബഷീർ എംപി. ബിജെപി ഗവണ്‍മെന്റ് ഏതറ്റം വരെ പോകാനും മടിക്കില്ല എന്നതിനു തെളിവാണിത്. ഇതിനെതിരെ മതേതര, ജനാധിപത്യ വിശ്വാസികള്‍ അവരുടെ ധാര്‍മികമായ വിയോജിപ്പ് അറിയിക്കുകയും സമാന ചിന്താഗതിക്കാര്‍ ഒത്തുചേര്‍ന്ന്‌ ഇത്തരം ദുഷ്‌ചെയ്തികളില്‍ നിന്ന് രാജ്യത്തെ എങ്ങനെ രക്ഷപ്പെടുത്തിയെടുക്കാന്‍ കഴിയുമെന്ന് ചിന്തിക്കേണ്ട സമയമാണിത്.

യുപി ലോകത്തില്‍ തന്നെ മനുഷ്യാവകാശ ധ്വംസനത്തിന്റെ ആസ്ഥാനമായി മാറിയിരിക്കുകയാണ്. അവിടെ ജാതിയുടെയും മതത്തിന്റെയും പേരില്‍ നടന്ന അതിക്രമങ്ങളും കൂട്ടക്കൊലകളും ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ കേട്ടുകേള്‍വി പോലുമില്ലാത്തതാണ്. ഭരണകൂട ഭീകരതയുടെ ഏറ്റവും വിചിത്രമായ മുഖമാണ് അവിടെ കണ്ടുകൊണ്ടിരിക്കുന്നത്. ആ കുട്ടിയുടെ മൃതശരീരം ആചാരപ്രകാരം സംസ്കരിക്കാൻ കുടുംബത്തിന് വിട്ടുകൊടുക്കണം എന്ന കാര്യം നിര്‍ദ്ദാക്ഷിണ്യം തള്ളിയ പോലിസിന് മുമ്പില്‍ മകളുടെ മൃതശരീരം ഒരിക്കലെങ്കിലും കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കുട്ടിയുടെ അമ്മയും ബന്ധുക്കളും പാതിരാത്രയില്‍ റോഡില്‍ കിടന്നുകൊണ്ട് സമരം ചെയ്തു എന്നു കേള്‍ക്കുമ്പോള്‍ രാജ്യം ഇത്തരം ഒരു ഭരണകൂടത്തിന്റെ ചെയ്തികളെ ഓര്‍ത്ത് ലജ്ജിക്കുകയാണ്. ബലം പ്രയോഗിച്ച് മൃതശരീരം കൊണ്ടുപോയി, കുട്ടിയെ കാണാനും അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിക്കാനും സമ്മതിച്ചില്ല എന്ന കുട്ടിയുടെ ബന്ധുക്കളുടെ രോദനം ഇന്ത്യയുടെ രോദനമായി മാറിയിരിക്കുന്നു.

താക്കൂര്‍മാരുടെ ഗ്രാമത്തില്‍ ജനിച്ചതാണ് എന്റെ മകളുടെ ഭാഗ്യക്കേട് എന്ന ആ കുട്ടിയുടെ അമ്മയുടെ വാക്കുകള്‍, ഇന്ത്യയുടെ ദുഖമാണ്. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ആ വീട് സന്ദര്‍ശിക്കാന്‍ പോയാല്‍ തങ്ങളുടെ ദുഷ്ചെയ്തികള്‍ ആളുകള്‍ കൂടുതല്‍ പുറത്ത് അറിയുമെന്ന അവരുടെ ഭയവും തങ്ങള്‍ സാമ്രാജ്യമായി കരുതുന്ന യുപിയിലേക്ക് പ്രതിഷേധങ്ങളുടെ സ്വരങ്ങള്‍ ഉണ്ടായിക്കൂടെന്നും ആഗ്രഹിക്കുന്നവരുടെ കുബുദ്ധിയാണ് നേതാക്കളെ തടയുന്നതിനും അവരുടെ മേല്‍ കേസെടുക്കുന്നതിനുമൊക്കെ ഇടയായിട്ടുള്ളതെന്ന സത്യം മറച്ച്‌ വെക്കാനാവില്ല. ഇവിടെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ പരമ്പരയായി തുടരുകയാണ്. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള നിന്ദയും അതിക്രമങ്ങളും രാജ്യത്ത് നിത്യ സംഭവങ്ങളായി മാറി. ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികള്‍ ശക്തമായി ഇതിനെ എതിര്‍ക്കണമെന്നും ഇ ടി പറഞ്ഞു.