നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയാല്‍ അഞ്ച് വര്‍ഷംവരെ തടവ്; ഓര്‍ഡിനന്‍സുമായി യുപി സര്‍ക്കാര്‍

പ്രായപൂര്‍ത്തിയാകാത്തവരെയോ എസ് സി/എസ്ടി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെയോ മതപരിവര്‍ത്തനത്തിന് വിധേയരാക്കിയാല്‍ മൂന്ന് മുതല്‍ പത്ത് വര്‍ഷംവരെ തടവുശിക്ഷയും 25,000 രൂപവരെ പിഴയും

Update: 2020-11-24 15:35 GMT

ലഖ്‌നോ: നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനെതിരേ ഓര്‍ഡിനന്‍സ് ഇറക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കി. ലൗ ജിഹാദ് വിവാദങ്ങള്‍ക്കിടെയാണ് യുപി സര്‍ക്കാരിന്റെ നടപടി. മറ്റുപല സംസ്ഥാനങ്ങളും സമാനമായ നിയമ നിര്‍മാണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്

നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്തുന്നവര്‍ക്ക് ഒന്നു മുതല്‍ അഞ്ചു വര്‍ഷംവരെ തടവുശിക്ഷയും 15,000 രൂപ പിഴയും വ്യവസ്ഥചെയ്യുന്നതാണ് ഓര്‍ഡിനന്‍സെന്ന് യുപി മന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്തവരെയോ എസ് സി/എസ്ടി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെയോ മതപരിവര്‍ത്തനത്തിന് വിധേയരാക്കിയാല്‍ മൂന്ന് മുതല്‍ പത്ത് വര്‍ഷംവരെ തടവുശിക്ഷയും 25,000 രൂപവരെ പിഴയും ശിക്ഷ ലഭിക്കാം.

കൂട്ട മതപരിവര്‍ത്തനമാണ് നടക്കുന്നതെങ്കില്‍ മൂന്ന് മുതല്‍ 10 വര്‍ഷംവരെ തടവുശിക്ഷ നല്‍കാനും 50,000 രൂപവരെ പിഴ ഈടാക്കാനും ഓര്‍ഡിനന്‍സ് വ്യവസ്ഥചെയ്യുന്നു. മറ്റൊരു മതത്തിലേക്ക് മാറിയശേഷം വിവാഹം കഴിക്കണമെങ്കില്‍ ജില്ലാ മജിസ്‌ട്രേട്ടില്‍നിന്ന് രണ്ടു മാസം മുമ്പ് മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്.