വഴിയില്‍ തടഞ്ഞ് യുപി പോലിസ് കൈയേറ്റം ചെയ്‌തെന്ന്; അറസ്റ്റിലായവരുടെ വീടുകളില്‍ സ്‌കൂട്ടറില്‍ സന്ദര്‍ശനം നടത്തി പ്രിയങ്ക

മുന്‍ ഐപിഎസ് ഓഫിസര്‍ എസ് ആര്‍ ദാരാപുരിയുടെയും മറ്റും കുടുംബത്തെ സന്ദര്‍ശിക്കുന്നതിനുവേണ്ടി പോവുന്നതിനിടെയാണ് യുപി പോലിസ് തടഞ്ഞത്.

Update: 2019-12-28 16:00 GMT

ലഖ്‌നോ: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ ഉത്തര്‍പ്രദേശ് പോലിസ് വഴിയില്‍ തടഞ്ഞു. മുന്‍ ഐപിഎസ് ഓഫിസര്‍ എസ് ആര്‍ ദാരാപുരിയുടെയും മറ്റും കുടുംബത്തെ സന്ദര്‍ശിക്കുന്നതിനുവേണ്ടി പോവുന്നതിനിടെയാണ് യുപി പോലിസ് തടഞ്ഞത്. പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ അറസ്റ്റിലായ എസ് ആര്‍ ദാരാപുരി ജയിലിലാണുള്ളത്. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്തേക്ക് പോവാന്‍ അനവദിക്കില്ലെന്നറിയിച്ച് പോലിസ് പ്രിയങ്കയുടെ വാഹനം തടഞ്ഞു. നിയന്ത്രണം വകവയ്ക്കാതെ ഒരു പ്രവര്‍ത്തകന്റെ സ്‌കൂട്ടറില്‍ പോയ പ്രിയങ്കയെ വഴിയില്‍ തടഞ്ഞു മര്‍ദിച്ചെന്നാണ് പരാതി.

എന്തിനാണ് പോലിസ് തടഞ്ഞതെന്ന് അറിയില്ല. തടയാന്‍ ഒരു കാരണവുമില്ല. തന്നെ പോലിസ് കൈയേറ്റം ചെയ്‌തെന്നും പ്രിയങ്ക പറഞ്ഞു. തുടര്‍ന്ന് അവര്‍ കാറില്‍നിന്നിറങ്ങി പാര്‍ട്ടി പ്രവര്‍ത്തകന്റെ സ്‌കൂട്ടറില്‍ കയറിയാണ് ദാരാപുരിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനായെത്തിയത്. സ്‌കൂട്ടറില്‍ കയറി പോവുന്നതിനിടെയാണ് ഒരു പോലിസുകാരന്‍ കൈയേറ്റം ചെയ്‌തെന്നാണ് ആരോപണം. ദാരാപുരിക്കൊപ്പം അറസ്റ്റിലായ അധ്യാപികയും ആക്ടിവിസ്റ്റുമായ സദാഫ് ജാഫറിന്റെ കുടുംബാംഗങ്ങളെയും പ്രിയങ്ക കണ്ടു. 

Tags: