യുപിയില്‍ കോളജിനുള്ളിലെ ജൈനക്ഷേത്രവും വിഗ്രഹവും തകര്‍ക്കുമെന്ന് ഭീഷണി മുഴക്കി എബിവിപി

പകരം വിദ്യാദേവതയായ സരസ്വതീ ദേവിയുടെ വിഗ്രഹം സ്ഥാപിക്കണം. ഇല്ലെങ്കില്‍ ക്ഷേത്രവും വിഗ്രഹവും തകര്‍ക്കുമെന്നായിരുന്നു എബിവിപിയുടെ വെല്ലുവിളി. ഇതുസംബന്ധിച്ച് കോളജ് പ്രിന്‍സിപ്പല്‍ വിരേന്ദ്രസിങ് പോലിസില്‍ പരാതി നല്‍കിയെങ്കിലും ആരെയും ഇതുവരെ അറസ്റ്റുചെയ്തിട്ടില്ല.

Update: 2020-12-24 16:32 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ കോളജ് കാംപസിനുള്ളില്‍ സ്ഥാപിച്ച ജൈന ക്ഷേത്രവും ദേവിയുടെ വിഗ്രഹവും തകര്‍ക്കുമെന്ന് ഭീണി മുഴക്കി ഒരുസംഘം എബിവിബി പ്രവര്‍ത്തകര്‍. ബാഗ്പത് ജില്ലയിലെ ദിഗംബര്‍ ജെയ്ന്‍ കോളജ് അധികൃതരാണ് ബിജെപിയ്‌ക്കെതിരേ പരാതിയുമായി രംഗത്തുവന്നത്. കാവിവസ്ത്രധാരികളായ ഒരുകൂട്ടം എബിവിപി പ്രവര്‍ത്തകര്‍ ക്ഷേത്രത്തിന് മുന്നില്‍ ഭീഷമി മുഴക്കുകയും 'ഭാരത് മാതാ കീ ജയ്' എന്ന് ആക്രോശിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

പോലിസും എബിവിപി പ്രവര്‍ത്തകരുമായി തര്‍ക്കിക്കുന്നതും വീഡിയോയില്‍ കാണാം. ക്ഷേത്രത്തില്‍ സ്ഥാപിച്ച ജൈനദേവതയായ ശ്രുത് ദേവിയുടെ വിഗ്രഹം മാറ്റണമെന്നാണ് എബിവിപി പ്രവര്‍ത്തകരുടെ ആവശ്യം. പകരം വിദ്യാദേവതയായ സരസ്വതീ ദേവിയുടെ വിഗ്രഹം സ്ഥാപിക്കണം. ഇല്ലെങ്കില്‍ ക്ഷേത്രവും വിഗ്രഹവും തകര്‍ക്കുമെന്നായിരുന്നു എബിവിപിയുടെ വെല്ലുവിളി. ഇതുസംബന്ധിച്ച് കോളജ് പ്രിന്‍സിപ്പല്‍ വിരേന്ദ്രസിങ് പോലിസില്‍ പരാതി നല്‍കിയെങ്കിലും ആരെയും ഇതുവരെ അറസ്റ്റുചെയ്തിട്ടില്ല.

എബിവിപി പ്രവര്‍ത്തകര്‍ ക്ഷേത്രത്തിന് മുന്നില്‍വച്ച് മോശമായ ഭാഷയിലാണ് സംസാരിച്ചതെന്ന് സിങ് പറഞ്ഞു. ജൈന ഭക്തരുടെ വിശ്വാസത്തിന്റെ പ്രതീകമായ ശ്രുത് ദേവിയുടെ ക്ഷേത്രത്തിനും പ്രതിമയ്ക്കും ദോഷം വരുത്തുമെന്ന ഭയത്തിലാണ് വിദ്യാര്‍ഥികളും വിശ്വാസികളുമെന്നും അദ്ദേഹം പറഞ്ഞു. 30 ഓളം വിദ്യാര്‍ഥികളായ എബിവിപി പ്രവര്‍ത്തകരും പുറത്തുനിന്നുള്ള ചിലരുമാണ് കാംപസിനുള്ളില്‍ കടന്ന് വിഗ്രഹം നശിപ്പിക്കാന്‍ ശ്രമിച്ചതെന്ന് കോളജ് ജോയിന്റ് സെക്രട്ടറി ഡി കെ ജെയിന്‍ പറഞ്ഞു. സരസ്വതീ ദേവിയുടെ വിഗ്രഹം മാറ്റിയാണ് ശ്രുത് ദേവിയുടെ വിഗ്രഹം ഇവിടെ സ്ഥാപിച്ചതെന്ന് ചില എബിവിപിക്കാര്‍ തെറ്റിദ്ധരിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ബറാത്ത് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ അജയ് ശര്‍മ പറഞ്ഞു.


 എന്നാല്‍, അങ്ങനെയൊന്നുമുണ്ടായിട്ടില്ല. ഇരുവിഭാഗത്തെയും വിളിച്ചിരുത്തി കാര്യങ്ങള്‍ വിശദീകരിക്കും. കൂടുതല്‍ അന്വേഷണം നടക്കുകയാണ്. അതിനുശേഷം എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാമെന്നും അദ്ദേഹം പറഞ്ഞു. വിഗ്രഹത്തിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായപ്പോഴാണ് ചില അഭ്യൂഹങ്ങള്‍ പ്രചരിച്ചതെന്ന് കോളേജ് പ്രിന്‍സിപ്പല്‍ ദ വീക്കിനോട് പറഞ്ഞു. സരസ്വതി ദേവിയുടെ പ്രതിമ ജൈന ദേവതയുടെ പ്രതിമയ്ക്ക് താഴെയായി സ്ഥാപിച്ചിട്ടുണ്ടെന്ന തെറ്റായ വിവരങ്ങള്‍ ആരോ പ്രചരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാദരക്ഷകളുമായി വിഗ്രഹത്തില്‍ കയറിയതിലൂടെ വിദ്യാര്‍ഥികള്‍ ദേവിയുടെ അന്തസ്സ് ലംഘിച്ചതായി ചരിത്രകാരന്‍ അമിത് റായ് ജെയിന്‍ പറഞ്ഞു. ശ്രുത് ദേവിയുടെ വിഗ്രഹവും ക്ഷേത്രവും ഏഴുദിവസത്തിനകം നീക്കം ചെയ്തില്ലെങ്കില്‍ അവ പൊളിക്കുമെന്നായിരുന്നു എബിവിപിയുടെ അന്ത്യശാസനമെന്ന് ജെയിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇത് വളരെ അപലപനീയമാണ്. ജൈന സമൂഹത്തിന് ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: