പ്രവാസികളുടെ വരവ് കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

വിമാനസര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുമായി കേന്ദ്രവിദേശകാര്യമന്ത്രാലയം ചര്‍ച്ചകള്‍ തുടരുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനനുസരിച്ച് കൂടുതല്‍ വിമാനങ്ങള്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തും.

Update: 2020-06-02 14:43 GMT

ന്യൂഡല്‍ഹി: വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി വരുന്ന ഫ്ളൈറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കേരളം ആവശ്യപ്പെട്ടതായി കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍. കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് വന്നിറങ്ങുന്ന ആളുകളെ പരിശോധിക്കാനുള്ള ക്രമീകരണങ്ങള്‍ അതിന്റെ പരമാവധി ഉപയോഗത്തിലാണ്. കൂടുതല്‍ വിമാനങ്ങള്‍ വന്നാല്‍ യാത്രക്കാരെ പരിശോധിക്കാനുള്ള സംവിധാനങ്ങളൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ലെന്നും കേരളം അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കടക്കം നിയന്ത്രണം വേണമെന്നാണ് സംസ്ഥാനമയച്ച കത്തില്‍ ആവശ്യപ്പെടുന്നത്.

വിമാനസര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുമായി കേന്ദ്രവിദേശകാര്യമന്ത്രാലയം ചര്‍ച്ചകള്‍ തുടരുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനനുസരിച്ച് കൂടുതല്‍ വിമാനങ്ങള്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തും. ഗള്‍ഫില്‍നിന്ന് കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്താനാണ് വിദേശകാര്യമന്ത്രാലയത്തിന്റെ താല്‍പര്യം. മറ്റു രാജ്യങ്ങളില്‍നിന്ന് പ്രവാസികള്‍ ഇങ്ങോട്ടുവരുന്നത് കേരളത്തില്‍ കൊവിഡ് വ്യാപനത്തിന് കാരണമാവുമെന്ന് സംസ്ഥാന മന്ത്രിമാര്‍ അടക്കം നേരത്തെ പറഞ്ഞിരുന്നു. അവര്‍ അതുകൊണ്ടുതന്നെ അധികം വരേണ്ടതില്ല എന്നാവും സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്നും വി മുരളീധരന്‍ പറഞ്ഞു. ഗള്‍ഫില്‍ ഇതിനകം തന്നെ 160ലധികം മലയാളികള്‍ മരിച്ചു.

പ്രവാസികളെ എത്രയുംവേഗം മടക്കിക്കൊണ്ടുവരികയെന്നത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണ്. അതിനാവശ്യമായ ക്വാറന്റൈന്‍ സംവിധാനങ്ങളും പരിശോധനാ സംവിധാനങ്ങളും സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഏര്‍പ്പെടുത്തണം. ചാര്‍ട്ടേഡ് വിമാനങ്ങളുടെ കാര്യത്തിലും സംസ്ഥാനസര്‍ക്കാരുകള്‍ പുതിയ നിബന്ധനകള്‍ മുന്നോട്ടുവച്ചിരിക്കുകയാണ്. വന്ദേ ഭാരത് മൂന്നാംഘട്ടവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ഇക്കാര്യത്തില്‍ കേരളവുമായി ഉദ്യോഗസ്ഥതലത്തില്‍ ചര്‍ച്ചകള്‍ നടത്തും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ അയക്കുകയെന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News