കേരളത്തിന്റെ വികസനത്തിന് സാധ്യമായതെല്ലാം പ്രധാനമന്ത്രി ചെയ്തു; മോദിയെ പ്രശംസിച്ച് അമിത് ഷാ
അതേസമയം ബജറ്റില്‍ സ്വകാര്യവത്കരണത്തിനല്ലാതെ മറ്റൊന്നിനും പ്രാധാന്യമില്ലെന്ന് കേരളത്തിലെ നേതാക്കള്‍ ഒന്നടങ്കം കുറ്റപ്പെടുത്തി.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മലയാളത്തില്‍ പ്രശംസിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റില്‍ കേരളത്തിന്റെ വികസനത്തിനായി മാറ്റിവെച്ച വകയിരുത്തലുകളെ പ്രശംസിച്ചായിരുന്നു ഷായുടെ ട്വീറ്റ്. കേരളത്തിന്റെ വികസനത്തിന് വേണ്ടതെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നുണ്ടെന്നായിരുന്നു ഷായുടെ അവകാശവാദം.
കേരളത്തിന്റെ വികസനത്തിന് സാധ്യമായതെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നുണ്ട്. ഭാരത് മാല പദ്ധതി പ്രകാരം സംസ്ഥാനത്ത് ദേശീയപാത നിര്‍മ്മാണത്തിനായി 65,000 കോടി രൂപ കേന്ദ്രം വകയിരുത്തിയിട്ടുണ്ട്. കൊച്ചി മോട്രോ രണ്ടാം ഘട്ട പദ്ധതിക്കായി 1957 കോടിരൂപയും നീക്കിവെച്ച പ്രധാനമന്ത്രിയെ ഞാന്‍ അഭിനന്ദിക്കുകയാണെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു.
അതേസമയം ബജറ്റില്‍ സ്വകാര്യവത്കരണത്തിനല്ലാതെ മറ്റൊന്നിനും പ്രാധാന്യമില്ലെന്ന് കേരളത്തിലെ നേതാക്കള്‍ ഒന്നടങ്കം കുറ്റപ്പെടുത്തി. ബജറ്റില്‍ കേരളത്തിനായി ഒന്നും നീക്കിവെച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പടുത്തിരിക്കെ നടത്തുന്ന പ്രഖ്യാപനങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളുവെന്നുമായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണം.
ബജറ്റില്‍ കേരളത്തിന് റോഡല്ലാതെ മറ്റൊന്നുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ട യാതൊന്നും ഈ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കേരളത്തിന് എയിംസ് പോലും നല്‍കിയില്ല. കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവത്കരണ നടപടിയേയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. എല്‍ഐസി സ്വകാര്യവല്‍ക്കരിക്കുന്നതിലൂടെ പ്രത്യാഘാതമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
