തടവുകാരനെ മര്‍ദിച്ച് കൊലപ്പെടുത്തി; അഞ്ച് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍, 12 പേരെ പിരിച്ചുവിട്ടു

ഡിസംബര്‍ 26നാണ് സംഭവം നടന്നത്. വിചാരണത്തടവുകാരനായ യാന്‍ബെമോ മൊസുയി എന്നയാളാണ് പോലിസുകാരുടെ മര്‍ദനത്തിനിടെ മരിച്ചത്.

Update: 2019-12-31 06:20 GMT

ഗുവാഹത്തി: തടവുകാരനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അസിസ്റ്റന്റ് ജയിലര്‍ ഉള്‍പ്പടെ അഞ്ച് ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. നാഗാലാന്റിലെ വോഖ ജില്ലയിലെ സബ് ജയിലിലാണ് സംഭവം. കൂടാതെ 12 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. ഡിസംബര്‍ 26നാണ് സംഭവം നടന്നത്. വിചാരണത്തടവുകാരനായ യാന്‍ബെമോ മൊസുയി എന്നയാളാണ് പോലിസുകാരുടെ മര്‍ദനത്തിനിടെ മരിച്ചത്.

വോഖ ജില്ലയിലെ ഭണ്ഡാരി പട്ടണത്തിലെ ഒരു ബാങ്ക് ശാഖയില്‍ സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്കുനേരെ ആക്രമണം നടത്തിയ കേസിലാണ് ഇയാളെ പോലിസ് അറസ്റ്റുചെയ്തത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഉന്നത പോലിസുദ്യോഗസ്ഥര്‍ അറിയിച്ചു. സംസ്ഥാന ജയില്‍ ഡയറക്ടര്‍ ജനറല്‍ തോഷിത്‌സുങ്ബ അയ്യര്‍, സുന്‍ഹെബോട്ടോ ജയിലിലെ സൂപ്രണ്ട് കെ കുഷിറ്റോ എന്നിവര്‍ക്കാണ് അന്വേഷണച്ചുമതല. ഡിസംബര്‍ 27ന് പുറപ്പെടുവിച്ച ഉത്തരവില്‍ 15 ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ അധികൃതര്‍ അന്വേഷണസംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

Tags: