മധുരയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്ന് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

Update: 2021-08-28 19:09 GMT

മധുര: തമിഴ്‌നാട്ടിലെ മധുരയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്ന് വീണു. നാഥം റോഡിലുള്ള ഫ്‌ളൈ ഓവറിന്റെ ഒരുഭാഗമാണ് തകര്‍ന്നുവീണത്. അപകടത്തില്‍ ഒരാള്‍ മരിച്ചു. പാലത്തിന്റെ നിര്‍മാണ ജോലിക്കാരനായ ഉത്തര്‍പ്രദേശ് സ്വദേശി അകാശ് സിങ് (45) ആണ് മരിച്ചത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റതായാണ് റിപോര്‍ട്ട്. ഇവരെ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച വൈകീട്ടോടെയാണ് അപകടമുണ്ടായത്.


 അഗ്‌നിരക്ഷാ സേനയും പോലിസും സംഭവസ്ഥലത്തുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 40 ഓളം പേരാണ് രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുള്ളത്. നിര്‍മാണം പുരോഗമിക്കുന്ന പാലത്തില്‍നിന്ന് വലിയ കോണ്‍ക്രീറ്റ് ബ്ലോക്ക് താഴേക്ക് പതിക്കുകയായിരുന്നു. ഏകദേശം 70 ടണ്‍ ഭാരമാണ് ഒരു കോണ്‍ക്രീറ്റ് ബ്ലോക്കിനുള്ളത്. അപകടത്തിന്റെ കാരണമെന്തെന്ന് ഇതുവരെ ലഭ്യമായിട്ടില്ല. മധുരയ്ക്കും ചെട്ടികുളത്തിനുമിടയില്‍ 700 കോടി രൂപ ചെലവിലാണ് പാലം നിര്‍മിക്കുന്നത്.

Tags:    

Similar News