ശ്രീനഗറില്‍ ഏറ്റുമുട്ടല്‍; രണ്ട് സായുധർ കൊല്ലപ്പെട്ടതായി കശ്മീര്‍ പോലിസ്

പ്രദേശത്ത് സായുധരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടർന്ന് ജമ്മു കശ്മീര്‍ പോലിസിന്റെയും അർധസൈനിക വിഭാഗത്തിന്റെയും സംയുക്ത സംഘം ശ്രീനഗറിലെ സക്കൂറ എന്ന സ്ഥലം വളയുകയായിരുന്നു.

Update: 2022-02-05 09:01 GMT

ന്യൂഡല്‍ഹി: ശ്രീനഗറില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സായുധരെ സൈന്യത്തിന്റേയും പോലിസിന്റേയും സംയുക്ത സംഘം കൊലപ്പെടുത്തി. കഴിഞ്ഞ ആഴ്ച ദക്ഷിണ കശ്മീരില്‍ പോലിസുകാരനെ കൊലപ്പെടുത്തിയ സംഘത്തിൽപ്പെട്ടതാണ് കൊല്ലപ്പെട്ട സായുധരിൽ ഒരാളെന്ന് പോലിസ് പറഞ്ഞു.

പ്രദേശത്ത് സായുധരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടർന്ന് ജമ്മു കശ്മീര്‍ പോലിസിന്റെയും അർധസൈനിക വിഭാഗത്തിന്റെയും സംയുക്ത സംഘം ശ്രീനഗറിലെ സക്കൂറ എന്ന സ്ഥലം വളയുകയായിരുന്നു. സായുധരാണ് വെടിവയ്പ്പ് തുടങ്ങിയതെന്നാണ് പോലിസ് പറയുന്നത്.

കൊല്ലപ്പെട്ട സായുധരിൽ ഒരാള്‍ ഇഖ്‌ലാഖ് ഹജാം ആണെന്ന് പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ദക്ഷിണ കശ്മീരിലെ അനന്ത്നാഗിലെ ഹസൻപോറ ഗ്രാമത്തിൽ അടുത്തിടെ പോലിസ് ഹെഡ് കോൺസ്റ്റബിൾ അലി മുഹമ്മദ് മിറിനെ കൊലപ്പെടുത്തിയത് ഇഖ്‌ലാഖാണെന്നും പോലിസ് പറഞ്ഞു.

സായുധർക്കെതിരായ സൈനിക നടപടികൾ കശ്മീര്‍ താഴ്വരയില്‍ പുരോഗമിക്കുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഈ വർഷം 24 സായുധരെ സൈന്യം കൊലപ്പെടുത്തിയിട്ടുണ്ട്. തെക്കൻ കശ്മീരിൽ ഭൂരിഭാഗം സായുധരും കൊല്ലപ്പെട്ടതായാണ് സൂചന. മധ്യ കശ്മീരില്‍ ഈ വര്‍ഷം ഇത് മൂന്നാമത്തെ ഏറ്റുമുട്ടലാണ്.

മൂന്ന് ഏറ്റുമുട്ടലിലുമായി നാല് സായുധരാണ് കൊല്ലപ്പെട്ടത്. ജനുവരി നാലാം തിയതി ശ്രീനഗറിലെ ഷാലിമാർ മേഖലയിൽ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ ലശ്കറെ ത്വയ്ബ കമാൻഡർ സലീം പരെയും ഒരു പാക്കിസ്താൻ പൗരനായ സായുധനും കൊല്ലപ്പെട്ടു.