വിശാഖപട്ടണത്ത് നിര്‍മാണത്തിലിരുന്ന ഫ്‌ളൈ ഓവര്‍ തകര്‍ന്ന് വീണു; രണ്ടുമരണം

Update: 2021-07-07 04:08 GMT

വിശാഖപട്ടണം: നിര്‍മാണത്തിലിരുന്ന ഫ്‌ളൈഓവര്‍ തകര്‍ന്ന് വീണ് രണ്ടുപേര്‍ മരിച്ചു. വിശാഖപട്ടണത്തെ അനകപ്പള്ളിയില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ചെന്നൈയെയും കൊല്‍ക്കത്തയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയപാത 16ലാണ് സംഭവം നടന്നത്. പാലത്തിന്റെ രണ്ട് കൂറ്റന്‍ ഗൈഡറുകള്‍ വീണ് ഒരുകാറും ട്രക്കും ഫ്‌ളൈ ഓവറിനടിയില്‍ കുടുങ്ങിയ നിലയിലാണ്. കാറിലുണ്ടായിരുന്ന രണ്ടുപേരാണ് മരണപ്പെട്ടത്. നഗരത്തിലെ ശ്രീഹരിപുരത്തുനിന്നുള്ള നാലുപേരടങ്ങുന്ന കുടുംബമാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ മുന്‍ സീറ്റുകളിലി ഇരുന്ന രണ്ടുപേരാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി മരിച്ചത്.

പിന്നിലിരുന്നവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. സതീഷ് കുമാര്‍, സുശാന്ത് മൊഹന്തി എന്നിവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മരണപ്പെട്ടയാളുടെ മൃതദേഹങ്ങള്‍ കാറിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. അതേസമയം, ട്രക്കിന്റെ ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു. വലിയ ശബ്ദത്തോടെ ബീം പെട്ടെന്ന് തകര്‍ന്നുവീഴുകയും ആളുകള്‍ പരിഭ്രാന്തരായി ഓടിരക്ഷപ്പെടുകയുമായിരുന്നു.

അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ബീം സ്ഥാപിക്കുന്നതിലുണ്ടായ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നതെന്ന് വിശാഖപട്ടണം എസ്പി ബി കൃഷ്ണറാവു മാധ്യമങ്ങളോട് പറഞ്ഞു. അപകടം നടന്നയുടന്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പോലിസിനെ സഹായിക്കാന്‍ എന്‍ഡിആര്‍എഫ് ടീമുകള്‍ സ്ഥലത്തെത്തിയിരുന്നു. അപകടമേഖലയില്‍ പോലിസ് ബാരിക്കേഡ് സ്ഥാപിക്കുകയും ദേശീയപാതയിലെ വാഹനഗതാഗതം വഴിതിരിച്ചുവിടുകയും ചെയ്തു. ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Tags:    

Similar News