തൃണമൂല്‍ എം.പി ഡെറിക് ഒബ്രിയനെ രാജ്യസഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു

സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു.

Update: 2023-08-08 08:31 GMT
ഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയനു രാജ്യസഭയില്‍നിന്ന് സസ്പെന്‍ഷന്‍. സഭാധ്യക്ഷന്റെ നിര്‍ദേശം അവഗണിച്ചെന്ന് ആരോപിച്ചാണു നടപടി. മോശം പെരുമാറ്റവും നടപടിക്കു കാരണമായി ഉപരാഷ്ട്രപതിയും സഭാധ്യക്ഷനുമായ ജഗ്ദീപ് ധന്‍ഖര്‍ ഉന്നയിച്ചു. ഇന്നലെ ഡല്‍ഹി ബില്ലിനുമേലുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു ഡെറികിനെതിരായ നടപടിക്കു കാരണമായി പറയുന്ന സംഭവങ്ങള്‍ നടന്നത്. സഭയില്‍ ശ്രദ്ധ ലഭിക്കാന്‍ വേണ്ടി ഡെറിക് നാടകം കളിക്കുകയാണെന്ന് ഉപരാഷ്ട്രപതി ആരോപിച്ചിരുന്നു. തൃണമൂല്‍ എം.പിക്കെതിരെ ധന്‍ഖര്‍ രോഷാകുലനാകുകയും ചെയ്തിരുന്നു.

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പ്രസംഗത്തില്‍ ഡെറിക് ഒബ്രിയന്‍ അഴിച്ചുവിട്ടിരുന്നത്. പ്രസംഗം നീണ്ടതോടെ ഉപരാഷ്ട്രപതി ഇടപെട്ടെങ്കിലും അടങ്ങിയില്ല. പ്രസംഗം തുടര്‍ന്നു മുന്നോട്ടുപോയതോടെയാണു സഭാധ്യക്ഷന്‍ രോഷാകുലനായത്. ഇതു സ്ഥിരംപരിപാടിയാണെന്നും പുറത്ത് ശ്രദ്ധനേടാനാണു സഭയില്‍ നാടകം കളിക്കുന്നതെന്നും ധന്‍ഖര്‍ തുടര്‍ന്നു.

ശേഷിക്കുന്ന വര്‍ഷകാല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡെറിക് ഒബ്രിയനു കഴിയില്ല. അതേസമയം, സസ്പെന്‍ഷനിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു.നേരത്തെ ആംആദ്മി പാര്‍ട്ടിയുടെ ഏക ലോക്‌സഭാ എം.പിയായ സുശീല്‍കുമാര്‍ റിങ്കുവിനെയും രാജ്യസഭാംഗം സഞ്ജയ് സിങ്ങിനെയും പാര്‍ലമെന്റില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പേപ്പര്‍ കീറിയെറിഞ്ഞതിനാണ് സുശീലിനെതിരെ നടപടി. മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സഭയ്ക്കകത്ത് ബഹളമുണ്ടാക്കിയെന്ന് ആരോപിച്ചായിരുന്നു സഞ്ജയ് സിങ്ങിനെ സസ്പെന്‍ഡ് ചെയ്തത്.