ചെന്നൈ- മംഗളൂരു സൂപ്പര്‍ഫാസ്റ്റിലും മലബാര്‍ എക്‌സ്പ്രസിലും വന്‍കവര്‍ച്ച

ചെന്നൈയില്‍നിന്ന് മംഗലാപുരത്തേക്കുള്ള യാത്രക്കിടെ തിരുപ്പൂരിനും കോഴിക്കോടിനും ഇടയില്‍വച്ചാണ് മോഷണം നടന്നതെന്ന് ചുണ്ടിക്കാട്ടി പൊന്നിമാരന്‍ കോഴിക്കോട് റെയില്‍വേ സിഐയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഡയമണ്ടും 21 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നുവെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.

Update: 2020-02-08 06:50 GMT

മംഗളൂരു: ചെന്നൈ- മംഗളൂരു സൂപ്പര്‍ഫാസ്റ്റിലും മലബാര്‍ എക്‌സ്പ്രസിലും വന്‍ കവര്‍ച്ച. ചെന്നൈ- മംഗളൂരു സൂപ്പര്‍ഫാസ്റ്റ് ട്രെയിനില്‍ നിന്ന് ചെന്നൈ സ്വദേശി പൊന്നിമാരന്റെ 15 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് കവര്‍ന്നത്. ചെന്നൈയില്‍നിന്ന് മംഗലാപുരത്തേക്കുള്ള യാത്രക്കിടെ തിരുപ്പൂരിനും കോഴിക്കോടിനും ഇടയില്‍വച്ചാണ് മോഷണം നടന്നതെന്ന് ചുണ്ടിക്കാട്ടി പൊന്നിമാരന്‍ കോഴിക്കോട് റെയില്‍വേ സിഐയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഡയമണ്ടും 21 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നുവെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. എസി കംപാര്‍ട്ട്‌മെന്റിലായിരുന്നു പൊന്നിമാരന്‍ സഞ്ചരിച്ചിരുന്നത്. ഇവിടെ വച്ചാണ് മോഷണം നടന്നിരിക്കുന്നത്. തിരുവനന്തപുരം- മംഗളൂരു മലബാര്‍ എക്‌സ്പ്രസില്‍നിന്ന് 15 പവന്‍ സ്വര്‍ണമാണ് മോഷ്ടിച്ചത്.

കാഞ്ഞങ്ങാട് സ്വദേശികളുടെ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. സിങ്കപ്പൂരില്‍നിന്ന് എത്തിയ ഇവര്‍ അങ്കമാലിയില്‍വച്ചാണ് ട്രെയിനില്‍ കയറിയത്. വടകര- മാഹി പരിസരത്തുവച്ച് കവര്‍ച്ച നടന്നതായാണ് കരുതുന്നത്. ആറ് പവന്‍ സ്വര്‍ണ താലി, രണ്ടുപവന്‍ വള, രണ്ടുമോതിരം, കമ്മല്‍, മൂക്കുത്തി എന്നിവ ഉള്‍പ്പടെ നഷ്ടപ്പെട്ടു. ഈ ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ബാഗാണ് നഷ്ടപ്പെട്ടത്. ആകെ 9.5 പവന്‍ നഷ്ടപ്പെട്ടതായി പരാതിയില്‍ പറയുന്നു. ഇതോടൊപ്പം ബാഗിലുണ്ടായിരുന്ന എടിഎം കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവയും നഷ്ടമായി. റെയില്‍വേ പോലിസ് ട്രെയിനില്‍ കാഞ്ഞങ്ങാട് സ്വദേശികള്‍ക്കൊപ്പം യാത്രചെയ്ത് മൊഴിയെടുത്തു. ഇവരുടെ പരാതി കണ്ണൂര്‍ സ്‌റ്റേഷനിലും സ്വീകരിച്ചിട്ടുണ്ട്. ഈ പരാതിയും പരാതിക്കാരുടെ മൊഴിയും കോഴിക്കോട് റെയില്‍വേ പോലിസ് സ്‌റ്റേഷനിലേക്ക് കൈമാറും.

തുടര്‍ന്ന് കോഴിക്കോട് കേസ് രജിസ്റ്റര്‍ ചെയ്യും. ചെന്നൈ സ്വദേശിയുടെ കേസും കോഴിക്കോട് തന്നെയാവും രജിസ്റ്റര്‍ ചെയ്യുക. ഒരേ ദിശയിലേക്ക് സഞ്ചരിക്കുന്ന രണ്ടു ട്രെയിനുകളിലാണ് കവര്‍ച്ച നടന്നിരിക്കുന്നത്. രണ്ടുകവര്‍ച്ചകള്‍ക്കു പിന്നിലും ഒരേസംഘമാണോ എന്നും പോലിസ് സംശയിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെയും ആരെയും പിടികൂടിയിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പോലിസ് പരിശോധിച്ചുവരുന്നുണ്ട്. പാലക്കാട് റെയില്‍ ഡിവിഷന്റെ കീഴിലുള്ള റെയില്‍വേ പോലിസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് രണ്ടുകേസുകളും ഒന്നിച്ച് അന്വേഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പോലിസ് അറിയിച്ചു. 

Tags: