ഉത്തരാഖണ്ഡ് ദുരന്തം: മരണം 31 ആയി; 175 പേര്‍ക്കായി തിരച്ചില്‍ ഊര്‍ജിതം, തുരങ്കത്തില്‍ കുടുങ്ങി 30 തൊഴിലാളികള്‍

ദുരന്തത്തില്‍മരണപ്പെട്ട 31 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്ന് കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാലും സ്ഥിരീകരിച്ചിട്ടുണ്ട്. സൈന്യവും എന്‍ഡിആര്‍എഫ്, ഐടിബിപി, എസ്ഡിആര്‍എഫ് തുടങ്ങിയവര്‍ രാത്രിയും പകലും തിരച്ചില്‍ നടത്തിവരികയാണെന്നും രമേശ് പൊഖ്രിയാല്‍ കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച രാവിലെ നന്ദാദേവി മഞ്ഞുമലയുടെ ഒരുഭാഗം ഇടിഞ്ഞുവീണാണു മിന്നല്‍പ്രളയമുണ്ടായത്.

Update: 2021-02-09 15:19 GMT

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമലയിടിഞ്ഞുണ്ടായ മിന്നല്‍പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 31 ആയി. ചൊവ്വാഴ്ച നടത്തിയ തിരച്ചിലിലാണ് അഞ്ചുപേരുടെ മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തത്. ദുരന്തത്തിനുശേഷം കാണാതായ 175 പേര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി സ്റ്റേറ്റ് എമര്‍ജന്‍സി ഓപറേഷന്‍ സെന്റര്‍ അറിയിച്ചു. ചമോലി ജില്ലയിലെ തപോവന്‍ വൈദ്യുതി പദ്ധതി പ്രദേശത്ത് തുരങ്കത്തിനുള്ളില്‍ 30 ഓളം തൊഴിലാളികള്‍ ഇനിയും കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ റെയ്‌നി ഗ്രാമത്തില്‍ അവശിഷ്ടങ്ങളില്‍നിന്നാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്ന് ദേശീയ ദുരന്തനിവാരണ സേന (എന്‍ഡിആര്‍എഫ്) അറിയിച്ചു.

ദുരന്തത്തില്‍മരണപ്പെട്ട 31 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്ന് കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാലും സ്ഥിരീകരിച്ചിട്ടുണ്ട്. സൈന്യവും എന്‍ഡിആര്‍എഫ്, ഐടിബിപി, എസ്ഡിആര്‍എഫ് തുടങ്ങിയവര്‍ രാത്രിയും പകലും തിരച്ചില്‍ നടത്തിവരികയാണെന്നും രമേശ് പൊഖ്രിയാല്‍ കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച രാവിലെ നന്ദാദേവി മഞ്ഞുമലയുടെ ഒരുഭാഗം ഇടിഞ്ഞുവീണാണു മിന്നല്‍പ്രളയമുണ്ടായത്. പ്രദേശത്തെ രണ്ട് വൈദ്യുത പദ്ധതികള്‍ക്കു സാരമായ നാശനഷ്ടമുണ്ടായി. കാണാതായവരില്‍ വൈദ്യുത പദ്ധതിയുടെ നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളും ഏതാനും നാട്ടുകാരും ഉള്‍പ്പെടുന്നു. 27 പേരെ രക്ഷപ്പെടുത്തിയെന്ന് സ്റ്റേറ്റ് എമര്‍ജന്‍സി ഓപറേഷന്‍ സെന്റര്‍ അറിയിച്ചിരുന്നു. ഇതില്‍ 12 പേരെ തപോവന്‍ വിഷ്ണുഗഡ് പദ്ധതി പ്രദേശത്തുനിന്നും 15 പേരെ ഋഷിഗംഗ പദ്ധതിപ്രദേശത്തുനിന്നുമാണു രക്ഷപ്പെടുത്തിയത്.

ഹിമപാതമല്ല, പര്‍വതഭാഗത്തുനിന്ന് ലക്ഷക്കണക്കിനു ടണ്‍ മഞ്ഞ് പെട്ടെന്ന് ഇടിഞ്ഞുവീണതാണു മിന്നല്‍പ്രളയത്തിനു കാരണമായതെന്ന് ശാസ്ത്രജ്ഞരെ ഉദ്ധരിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് പറഞ്ഞു. ചൊവ്വാഴ്ച ചമോലി ജില്ലയിലെ ലത സന്ദര്‍ശിച്ച് ദുരന്തബാധിത ഗ്രാമങ്ങളിലെ പ്രദേശവാസികളെ കണ്ടു. തുരങ്കത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തുകയെന്നത് ശ്രമകരമാണ്. പ്രളയത്തെത്തുടര്‍ന്ന് അടിഞ്ഞുകൂടിയ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ കുഴിയുണ്ടാക്കി തുരങ്കത്തിലെത്തിച്ചേരാനാണ് ശ്രമിക്കുന്നത്. വിവിധ വിഭാഗങ്ങളിലുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ തുരങ്കത്തിലെത്തിച്ചേരാനുള്ള പ്രയത്‌നത്തിലാണ്.

നമുക്ക് എത്ര ജീവന്‍ രക്ഷിക്കാമെന്ന് നോക്കാം- റാവത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ദുരിതബാധിത ഗ്രാമങ്ങള്‍ക്ക് ഹെലികോപ്റ്ററുകള്‍ വഴി നൂറോളം റേഷന്‍ കിറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്. തുരങ്കത്തിനുള്ളില്‍ അടിഞ്ഞുകൂടിയ ടണ്‍ കണക്കിന് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന പ്രക്രിയ ത്വരിതപ്പെടുത്തുന്നതിന് ഹെവി മെഷീനുകള്‍ കൂടുതലായി എത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags: