ഡല്‍ഹിയില്‍ കാറിനുള്ളില്‍ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയല്ല, ആസൂത്രിത കൊലപാതകം; പ്രതി പിടിയില്‍

Update: 2026-02-11 15:17 GMT

ന്യൂഡല്‍ഹി: കാറിനുള്ളില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തി പോലിസ്. മൂന്നുപേര്‍ക്കും ലഡുവില്‍ വിഷം നല്‍കിയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പോലിസ് പ്രതിയായ കമറുദ്ദീനെ ഇന്ന് അറസ്റ്റ് ചെയ്തു.

ഞായറാഴ്ചയായിരുന്നു പീരാഗഢി ഫ്ലൈ ഓവറില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയത്. ആദ്യം ആത്മഹത്യ ആണെന്ന് കരുതിയ പോലിസില്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിയുന്നത്.

താന്ത്രിക ക്രിയകള്‍ വഴി അപ്രതീക്ഷിതമായി ധനം ലഭിക്കുമെന്ന് ആളുകളെ പറഞ്ഞുവിശ്വസിപ്പിക്കുകയും അവര്‍ക്ക് വിഷം കലര്‍ത്തിയ ലഡു നല്‍കി കൊലപ്പെടുത്തിയ ശേഷം പണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുകയുമായിരുന്നു കമറുദ്ദീന്റെ രീതി.

പതിവ് രീതി ആവര്‍ത്തിക്കുകയായിരുന്നു അന്നും. കമറുദ്ദീന്‍ മൂവരുടെ കൂടെയും കാറില്‍ യാത്ര ചെയ്തു. ഇതിനിടയില്‍ ഇയാള്‍ വിഷം കലര്‍ത്തിയ ലഡു മദ്യത്തിന്റെയും ശീതളപാനീയത്തിന്റെ കൂടെയും കഴിക്കാന്‍ കൊടുക്കുകയും അവരെ നിര്‍ബന്ധിപ്പിച്ചു കഴിപ്പിക്കുകയും ചെയ്തു. ഇതോടെ മൂവരും മരിക്കുകയും ശേഷം അവരുടെ കൈയില്‍ നിന്നും പണം കവര്‍ന്ന് കമറുദ്ദീന്‍ കടന്നുകളയുകയുമായിരുന്നു.