രാജസ്ഥാനിൽ ആശുപത്രിയിൽ മൂന്ന് നവജാത ശിശുക്കൾ കൂടി മരിച്ചു; രണ്ടു ദിവസത്തിനിടെ 12 മരണം

ഒമ്പത് നവജാത ശിശുക്കൾ, എല്ലാവരും ഒന്ന് മുതൽ നാല് ദിവസം വരെ പ്രായമുള്ളവർ, ജെകെ ലോൺ ആശുപത്രിയിൽ വ്യാഴാഴ്ച മരണപ്പെട്ടു

Update: 2020-12-11 18:47 GMT

കോട്ട: രാജസ്ഥാനിലെ കോട്ട സർക്കാർ ആശുപത്രിയിൽ മൂന്ന് നവജാത ശിശുക്കൾ കൂടി മരിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 12 നവജാത ശിശുക്കളാണ് ഇവിടെ മരണപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു.

ഒമ്പത് നവജാത ശിശുക്കൾ, എല്ലാവരും ഒന്ന് മുതൽ നാല് ദിവസം വരെ പ്രായമുള്ളവർ, ജെകെ ലോൺ ആശുപത്രിയിൽ വ്യാഴാഴ്ച മരണപ്പെട്ടു. വെള്ളിയാഴ്ച മൂന്ന് നവജാത ശിശുക്കൾ കൂടി മരണപ്പെട്ടതോടെ രണ്ട് ദിവസത്തിനിടയിൽ മരണപ്പെടുന്ന കുട്ടികളുടെ എണ്ണം പന്ത്രണ്ടായി ഉയർന്നുവെന്ന് സൂപ്രണ്ട് സുരേഷ് ചന്ദ് ദുലാര പറഞ്ഞു.

കോട്ട ബുണ്ടി എംപിയും ലോക്സഭാ സ്പീക്കറുമായ ഓം ബിർള വെള്ളിയാഴ്ച കോട്ടയിലെ ഓഫീസിൽ ജില്ലാ മെഡിക്കൽ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. മരണത്തിന് പിന്നിലെ കാരണം സൗകര്യങ്ങളുടെ അഭാവമാണെന്ന് ജില്ലാ മെഡിക്കൽ ഉദ്യോഗസ്ഥർ യോ​ഗത്തിൽ പറഞ്ഞു. ആശുപത്രിയുടെ അവസ്ഥ മെച്ചപ്പെടുത്താൻ അദ്ദേഹം ഉദ്യോ​ഗസ്ഥരോട് നിർദേശിച്ചു.

പുതുതായി നിർമ്മിച്ച 12 കിടക്കകളുള്ള എൻ‌ഐ‌സി‌യു (നവജാതശിശു തീവ്രപരിചരണ വിഭാഗം) ലെവൽ -3 വാർഡ് പ്രവർത്തനക്ഷമമാക്കി. 10 നഴ്‌സിങ് സ്റ്റാഫുകളുമായി വെള്ളിയാഴ്ച പ്രവർത്തനമാരംഭിച്ചതായി ആശുപത്രി സൂപ്രണ്ട് ദുലാര പറഞ്ഞു. ആശുപത്രിയിൽ ചില ഉപകരണങ്ങൾ ഉപയോഗശൂന്യമായി കിടക്കുന്നുണ്ടെന്ന റിപോർട്ടുണ്ടെന്ന് ജില്ലാ കലക്ടർ ഉജ്ജാവൽ റാത്തോഡ് മാധ്യമങ്ങളോട് പറഞ്ഞു. 2019 ഡിസംബറിൽ നൂറിലധികം ശിശുക്കൾ ഈ ആശുപത്രിയിൽ വച്ച് മരണമടഞ്ഞിരുന്നു.