ഛത്തീസ്ഗഡിൽ വെടിവയ്പിൽ മൂന്ന് മാവോവാദികൾ കൊല്ലപ്പെട്ടു, ഒരു ജവാന് പരിക്കേറ്റു

റൗഗട്ട് ഇരുമ്പയിര് പദ്ധതിക്കായി പുരോ​ഗമിക്കുന്ന റെയിൽവേ ലൈനിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് സുരക്ഷ നൽകുന്നതിനായി എസ്എസ്ബി ജവാൻമാർ പതിവ് പട്രോളിങ് നടത്തുന്നതിനിടയിലാണ് വെടിവയ്പ് നടന്നത്.

Update: 2020-11-23 10:15 GMT

റായ്പൂർ: ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് മാവോവാദികൾ കൊല്ലപ്പെട്ടു, ഒരു ജവാന് പരിക്കേറ്റു. റായ്പൂരിൽ നിന്ന് 200 കിലോമീറ്റർ ദൂരയുള്ള കാങ്കർ ജില്ലയിലെ തഡോക്കിയിലാണ് സുരക്ഷാ സേനയുമായുള്ള വെടിവയ്പിൽ സിപിഐ (മാവോവാദി) വനിതാ പ്രവർത്തക ഉൾപ്പെടെ മൂന്ന് പ്രവർത്തകർ കൊല്ലപ്പെട്ടത്.

ജില്ലയിലെ റൗഗട്ട് ഇരുമ്പയിര് പദ്ധതിക്കായി പുരോ​ഗമിക്കുന്ന റെയിൽവേ ലൈനിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് സുരക്ഷ നൽകുന്നതിനായി സശസ്ത്ര സീമാ ബൽ (എസ്എസ്ബി) ജവാൻമാർ പതിവ് പട്രോളിങ് നടത്തുന്നതിനിടയിലാണ് വെടിവയ്പ് നടന്നത്. ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് മൂന്ന് യൂനിഫോം ധരിച്ച മൃതദേഹങ്ങൾ കണ്ടെടുത്തു. മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ബസ്തർ സോൺ ഇൻസ്പെക്ടർ ജനറൽ സുന്ദരരാജ് പി പറഞ്ഞു.

വെടിവയ്പിൽ എസ്എസ്ബി ഹെഡ് കോൺസ്റ്റബിൾ അമാൻ കുമാറിന് വെടിയേറ്റു. അദ്ദേഹത്തെ അന്ത​ഗഡ് ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യനില മോശമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു സെൽഫ് ലോഡിംഗ് റൈഫിൾ (എസ്‌എൽ‌ആർ), ഒരു എക്സ് -95 റൈഫിൾ എന്നിവയുൾപ്പെടെ മൂന്ന് ആയുധങ്ങൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു.