ലഖ്നോ ലുലു മാളിനകത്ത് സുന്ദരകാണ്ഡം ചൊല്ലാൻ ശ്രമിച്ചു; മൂന്ന് പേരെ പോലിസ് കസ്റ്റഡിയിലെടുത്തു

മാളിലെ ഷോപ്പിങ് ഏരിയക്ക് സമീപം ചിലര്‍ നിസ്ക്കാരം നടത്തുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് സുന്ദരകാണ്ഡം ചൊല്ലാനുള്ള ശ്രമമുണ്ടായത്.

Update: 2022-07-15 19:28 GMT

ലഖ്നോ: കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ലഖ്നോവിലെ ലുലു മാളില്‍ സുന്ദ‍രകാണ്ഡം ചൊല്ലാന്‍ ശ്രമിച്ച മൂന്ന് പേരെ യുപി പോലിസ് കസ്റ്റഡിയിലെടുത്തു. ഹിന്ദു സമാജ് പാര്‍ട്ടിക്കാരാണ് പിടിയിലായത്. വൈകിട്ടാണ് സംഭവം നടന്നതെന്നും മറ്റ് പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ലഖ്നോ എഡിസിപി രാജേഷ് ശ്രീവാസ്തവ പറഞ്ഞു.

മാളിലെ ഷോപ്പിങ് ഏരിയക്ക് സമീപം ചിലര്‍ നിസ്ക്കാരം നടത്തുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് സുന്ദരകാണ്ഡം ചൊല്ലാനുള്ള ശ്രമമുണ്ടായത്. അതേസമയം, മാളിനുള്ളിൽ നിസ്കാരം നടത്തിവർക്കെതിരേ ലുലു മാള്‍ മാനേജ്‌മെന്‍റ് നല്‍കിയ പരാതിയില്‍ യുപി പോലിസ് കേസെടുത്തിരുന്നു. മാളിന്റെ പബ്ലിക് റിലേഷൻ മാനേജർ സിബ്‌തൈൻ ഹുസൈൻ നൽകിയ പരാതിയിൽ സുശാന്ത് ഗോൾഫ് സിറ്റി പോലിസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. അനുമതിയില്ലാതെ മാളിൽ നമസ്‌കരിച്ചു എന്നാണ് പരാതി.

ഐപിസി 153 എ (1), 295എ, 505, 341 വകുപ്പുകൾ പ്രകാരമാണ് കേസ്. അജ്ഞാതർ നമസ്കരിച്ചതാണെന്നും മാൾ ജീവനക്കാരോ മാനേജ്‌മെന്റോ ഇതിൽ ഉൾപ്പെട്ടതായി അറിവില്ല എന്നും പോലിസ് അറിയിച്ചു. പൊതുസ്ഥലങ്ങളിൽ നമസ്‌കാരത്തിന് വിലക്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി.