ജയിലില്‍ അടയ്ക്കുമെന്ന് പാര്‍ലമെന്റില്‍വച്ച് ഭീഷണിപ്പെടുത്തി; ശിവസേന എംപിയ്‌ക്കെതിരേ പരാതിയുമായി വനിതാ എംപി

ശിവസേന എംപി അരവിന്ദ് സാവന്ത് പാര്‍ലമെന്റില്‍ വച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി മഹാരാഷ്ട്രയിലെ അമരാവതിയില്‍നിന്നുള്ള സ്വതന്ത്ര എംപി നവനീത് കൗര്‍ റാണയാണ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് പരാതി നല്‍കിയത്. ഇതിന് പുറമെ ഫോണ്‍ കോളുകള്‍ വഴിയും ശിവസേനയുടെ ലെറ്റര്‍ ഹെഡ് മുഖേനയും തനിക്ക് ഭീഷണികള്‍ ലഭിക്കുന്നുണ്ട്.

Update: 2021-03-23 10:09 GMT

ന്യൂഡല്‍ഹി: മഹാരാഷ്ട്ര സര്‍ക്കാരിനെതിരേ പാര്‍ലമെന്റില്‍ സംസാരിച്ചതിന്റെ പേരില്‍ തന്നെ ജയിലില്‍ അടയ്ക്കുമെന്ന് ശിവസേന എംപി ഭീഷണിപ്പെടുത്തിയതായി വനിതാ എംപിയുടെ പരാതി. ശിവസേന എംപി അരവിന്ദ് സാവന്ത് പാര്‍ലമെന്റില്‍ വച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി മഹാരാഷ്ട്രയിലെ അമരാവതിയില്‍നിന്നുള്ള സ്വതന്ത്ര എംപി നവനീത് കൗര്‍ റാണയാണ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് പരാതി നല്‍കിയത്. ഇതിന് പുറമെ ഫോണ്‍ കോളുകള്‍ വഴിയും ശിവസേനയുടെ ലെറ്റര്‍ ഹെഡ് മുഖേനയും തനിക്ക് ഭീഷണികള്‍ ലഭിക്കുന്നുണ്ട്.

തനിക്കെതിരേ ആസിഡ് ആക്രമണമുണ്ടാവുമെന്നാണ് ഇതിലെ മുന്നറിയിപ്പ്. ശിവസേന പാര്‍ലമെന്റ് അംഗം അരവിന്ദ് സാവന്ത് എന്നെ ഭീഷണിപ്പെടുത്തിയ രീതി, ഇത് എന്നെ മാത്രമല്ല, രാജ്യത്തെ എല്ലാ സ്ത്രീകളെയും അപമാനിക്കുന്നതാണ്. അതിനാല്‍, കര്‍ശനമായ പോലിസ് നടപടി സ്വീകരിക്കണമെന്ന് നവനീത് മാര്‍ച്ച് 22ന് സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നു. അംബാനിക്കെതിരായ ബോംബ് കേസില്‍ അറസ്റ്റിലായ സച്ചിന്‍ വാസേ വിഷയം രാജ്യസഭയില്‍ ഉന്നയിക്കുകയും മുംബൈയിലെ അഴിമതിയും ക്രമസമാധാന പ്രശ്‌നങ്ങളും നവനീത് ചൂണ്ടിക്കാണിച്ചിരുന്നു.

സംസ്ഥാനത്തെയും പാര്‍ട്ടിയെയും അപകീര്‍ത്തിപ്പെടുത്തിയെന്ന് പറഞ്ഞ് അരവിന്ദ് തന്നെ ഭീഷണിപ്പെടുത്തിയതെന്നാണ് നവനീത് ആരോപിച്ചത്. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്കും പോലിസിനും പരാതി നല്‍കിയെന്നും നവനീത് പറഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാര്‍ വിഷയം ഉന്നയിച്ചതില്‍ സാവന്ത് പ്രകോപിതനായിരുന്നുവെന്ന് കത്തില്‍ പറയുന്നു. ലോക്‌സഭയുടെ ലോബി ഒഴിഞ്ഞ സമയത്തായിരുന്നു സാവന്ത് തനിക്കെതിരേ ഭീഷണി മുഴക്കിയത്. ഈ സമയം എന്റെ സഹപ്രവര്‍ത്തകരിലൊരാള്‍ അവിടെ ഉണ്ടായിരുന്നു. രാജമുണ്ട്രി എംപിയായ ഭാരത് മാര്‍ഗനിയും സംഭവത്തിന് സാക്ഷ്യം വഹിച്ചതായി എഎന്‍ഐയോട് പറഞ്ഞു.

ശിവസേനയുടെ പേരില്‍ തനിക്ക് ലഭിച്ച എല്ലാ കത്തുകളെക്കുറിച്ചും മുമ്പും പോലിസിനോടും ഓം ബിര്‍ളയോടും പരാതിപ്പെട്ടിട്ടുണ്ട്. ഉദ്ധവ് താക്കറെയെക്കുറിച്ച് ഇനി സംസാരിച്ചാല്‍ നിങ്ങള്‍ അഭിമാനിക്കുന്ന മനോഹരമായ മുഖത്ത്, ഞങ്ങള്‍ ആസിഡ് ഒഴിക്കും. നിങ്ങള്‍ക്ക് എവിടെയും പോവാന്‍ കഴിയില്ല- എന്നതായിരുന്നു ഫോണിലൂടെയുള്ള ഭീഷണി. ഒരു സ്ത്രീ പാര്‍ലമെന്റിനകത്ത് സുരക്ഷിതയല്ലെങ്കില്‍ പിന്നെ എങ്ങനെ പൊതുസമൂഹത്തില്‍ ജീവിക്കുമെന്ന് നവനീത് റാണ ചോദിക്കുന്നു. അതേസമയം, സിന്ധുദുര്‍ഗ് എംപി അരവിന്ദ് സാവന്ത് ആരോപണം നിഷേധിച്ചു. ആരെയെങ്കിലും ശാരീരികമായി ഉപദ്രവിച്ചാല്‍ താന്‍ അവരോടൊപ്പം നില്‍ക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Tags: