രാജസ്ഥാനിലെ സാംഭറിൽ വിരുന്നെത്തിയ ആയിരക്കണക്കിന് ദേശാടന പക്ഷികൾ ചത്തൊടുങ്ങി
തടാകത്തിലെ മലിനീകരണമാണ് പക്ഷികളുടെ ജീവഹാനിക്ക് കാരണമെന്ന് കരുതുന്നതായാണ് പുറത്തുവരുന്ന റിപോർട്ടുകൾ.
ജയ്‌പുർ: രാജ്യം ചൊവ്വാഴ്‌ച ദേശീയ പക്ഷി നിരീക്ഷണ ദിനം ആചരിക്കുന്നതിനിടെ രാജസ്ഥാനിലെ പ്രസിദ്ധ ഉപ്പുതടാകമായ സാംഭറിൽ വിരുന്നെത്തിയ ആയിരക്കണക്കിന് ദേശാടന പക്ഷികൾ ചത്തൊടുങ്ങി. പത്തോളം ഇനത്തിൽപ്പെട്ട അയ്യായിരത്തിലേറെ പക്ഷികളാണ് മരിച്ചുവീണത്.
തടാകത്തിലെ മലിനീകരണമാണ് പക്ഷികളുടെ ജീവഹാനിക്ക് കാരണമെന്ന് കരുതുന്നതായാണ് പുറത്തുവരുന്ന റിപോർട്ടുകൾ. ശരിയായ കാരണം പക്ഷികളുടെ പോസ്‌റ്റ്‌മോർട്ടം റിപോർട്ടിനു ശേഷമേ പറയാൻ കഴിയൂവെന്ന് അധികൃതർ അറിയിച്ചു. കുളക്കോഴി, വെള്ളകൊക്കൻ കുളക്കോഴി, കൊക്ക്, പവിഴക്കാലി, കോരിച്ചുണ്ടൻ എരണ്ട, ചക്രവാകം തുടങ്ങിയ ഇനങ്ങളിൽപ്പെട്ട പക്ഷികളാണ് കൂട്ടത്തോടെ ചത്തത്.
മുമ്പ് ഇത്തരം സംഭവം ഉണ്ടായിട്ടില്ലെന്നും എല്ലാ ഭാഗത്തും പക്ഷികളുടെ ജഡം നിറഞ്ഞിരിക്കയാണെന്നും പ്രദേശവാസികൾ പറഞ്ഞു. തടാകത്തിനു ചുറ്റുമായി 12–13 കിലോമീറ്റർ ചുറ്റളവിലാണ് പക്ഷികളുടെ ജഡം കിടക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഉപ്പുതടാകമായ സാംഭർ തടാകത്തിൽ വർഷവും ഒരു ലക്ഷത്തോളം കൊക്കുകളും അമ്പതിനായിരത്തോളം അരയന്നങ്ങളുമടക്കം 23 ലക്ഷത്തോളം പക്ഷികളാണ് വിരുന്നെത്തുന്നത്.