ഇന്ത്യ സുരക്ഷിത രാജ്യമല്ലെന്നു പറയുന്നവരെ ബോംബിട്ടു കൊല്ലണം: ബിജെപി എംഎല്‍എ

താന്‍ മന്ത്രിയാവുകയാണെങ്കില്‍ ഇത്തരം രാജ്യദ്രോഹികള്‍ക്കു നേരെ ബോംബാക്രമണം നടത്തുമെന്നും വിക്രം സൈനി പറഞ്ഞു.

Update: 2019-01-04 13:06 GMT

മുസഫര്‍ നഗര്‍: ഇന്ത്യ സുരക്ഷിതമായി ജീവിക്കാന്‍ കഴിയുന്ന രാജ്യമല്ലെന്നു പറയുന്നവരെ ബോംബിട്ടു കൊല്ലണമെന്നു ഉത്തര്‍പ്രദേശിലെ കട്ടൗലിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ വിക്രം സൈനി. മുസഫര്‍ നഗറില്‍ 151 അടി ഉയരത്തിലുള്ള ദേശീയ പതാക സ്ഥാപിക്കുന്നതിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. ഇന്ത്യ സുരക്ഷിത രാജ്യമല്ലെന്നു പറയുന്നവര്‍ രാജ്യദ്രോഹികളാണ്. ഇത്തരക്കാര്‍ക്ക് ഈ രാജ്യത്ത് ജീവിക്കാന്‍ യോഗ്യതയില്ല. ഈ രാജ്യദ്രോഹികളെ ബോംബിട്ടു കൊല്ലുകയാണ് വേണ്ടത്. താന്‍ മന്ത്രിയാവുകയാണെങ്കില്‍ ഇത്തരം രാജ്യദ്രോഹികള്‍ക്കു നേരെ ബോംബാക്രമണം നടത്തുമെന്നും വിക്രം സൈനി പറഞ്ഞു. രാജ്യത്തിന്റെ മൂല്യങ്ങള്‍ മനസ്സിലാക്കാത്തവര്‍ക്ക് ഇന്ത്യ വിടാം, മറ്റേതെങ്കിലും രാജ്യങ്ങളിലേക്ക് പോവാമെന്നും എംഎല്‍എ പറഞ്ഞു. പിന്നീട് ഇതിനെകുറിച്ചു ചോദിച്ചപ്പോഴും പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായും പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എംഎല്‍എ പറഞ്ഞു. സംഘപരിവാര ശക്തികളുടെ ആക്രമണങ്ങള്‍ ശക്തമായ ഇന്ത്യയില്‍ ജീവിക്കാന്‍ ഭയമാവുന്നുവെന്ന് നടന്‍ നസറുദ്ദീന്‍ ഷാ അടക്കമുള്ളവര്‍ നേരത്തെ പ്രസ്താവിച്ചിരുന്നു. പശുവിന്റെ ജീവനു പോലിസുകാരന്റെ ജീവനേക്കാള്‍ പ്രാധാന്യം നല്‍കുന്ന രാജ്യത്താണു കുട്ടികള്‍ വളരുന്നത് എന്നാലോചിക്കുമ്പോള്‍ പേടി തോന്നുന്നുവെന്നായിരുന്നു നസറുദ്ദീന്‍ ഷായുടെ പ്രസ്താവന.

Tags:    

Similar News