സ്വകാര്യ തീവണ്ടികൾ ഓടിക്കാനുള്ള റെയിൽവേയുടെ പദ്ധതിക്ക് ഉടൻ ടെണ്ടർ വിളിച്ചേക്കും

തിരുവനന്തപുരം-ഗുവാഹത്തി റൂട്ടിനു പുറമേ മുംബൈയിൽനിന്ന് കൊൽക്കത്ത, ചെന്നൈ, ഗുവാഹത്തി, ന്യൂഡൽഹി എന്നിവിടങ്ങളിലേക്കും ന്യൂഡൽഹിയിൽ നിന്ന് കൊൽക്കത്ത, ബംഗളൂരു, ചെന്നൈ എന്നീ റൂട്ടുകളിലും ചെന്നൈ-ജോധ്പുർ പാതയിലും സ്വകാര്യവണ്ടികൾ ഓടും.

Update: 2019-12-30 03:34 GMT

ന്യൂഡൽഹി: തിരുവനന്തപുരം- ഗുവാഹത്തി ഉൾപ്പെടെ 100 റൂട്ടുകളിൽ 150 സ്വകാര്യ തീവണ്ടികൾ ഓടിക്കാനുള്ള റെയിൽവേയുടെ പദ്ധതിക്ക് ഉടൻ ടെൻഡർ വിളിച്ചേക്കും. റൂട്ടുകൾ സ്വകാര്യവത്കരിച്ചുകൊണ്ടുള്ള പുനസംഘടനാ പദ്ധതിക്ക് ധനമന്ത്രാലയത്തിന്റെ പൊതു-സ്വകാര്യ പങ്കാളിത്ത അവലോകന സമിതി തത്ത്വത്തിൽ അംഗീകാരം നൽകി. മൂന്നോ നാലോ സ്വകാര്യ ഓപ്പറേറ്റർമാരെ കണ്ടെത്താൻ രണ്ടാഴ്ചയ്ക്കകം ടെൻഡർ വിളിക്കുമെന്നാണ് റിപോ ർട്ടുകൾ.

പരമാവധി 160 കിലോമീറ്റർ വേഗത്തിൽ സ്വകാര്യ തീവണ്ടികൾ ഓടിക്കാൻ അനുമതിനൽകും. യാത്രാനിരക്കും സാങ്കേതിക വിദ്യയുമെല്ലാം നടത്തിപ്പുകാർ തീരുമാനിക്കും. തിരുവനന്തപുരം-ഗുവാഹത്തി റൂട്ടിനു പുറമേ മുംബൈയിൽനിന്ന് കൊൽക്കത്ത, ചെന്നൈ, ഗുവാഹത്തി, ന്യൂഡൽഹി എന്നിവിടങ്ങളിലേക്കും ന്യൂഡൽഹിയിൽ നിന്ന് കൊൽക്കത്ത, ബംഗളൂരു, ചെന്നൈ എന്നീ റൂട്ടുകളിലും ചെന്നൈ-ജോധ്പുർ പാതയിലും സ്വകാര്യവണ്ടികൾ ഓടും.

റൂട്ടുകളിലെ വരുമാനമാണ് സ്വകാര്യവത്കരണത്തിനു മുഖ്യ മാനദണ്ഡമാക്കുന്നത്. സ്വകാര്യവത്കരിക്കുന്ന 100 റൂട്ടുകളിൽ 35 എണ്ണവും ന്യൂഡൽഹിയുമായി ബന്ധിപ്പിക്കുന്നതാണ്. മുംബൈയിലേക്ക് 26, കൊൽക്കത്തയിലേക്ക്‌ 12, ചെന്നൈയിലേക്ക്‌ 11, ബംഗളൂരുവിലേക്ക് എട്ട് എന്നിങ്ങനെയാണ് സ്വകാര്യ റൂട്ടുകൾ. 

Similar News