കൃഷ്ണനും രുഗ്മിണിയും തമ്മിലുള്ള വിവാഹം 'ലൗ ജിഹാദ് ' ; ഭൂപന്‍ ബോറയ്‌ക്കെതിരേ ഹിമന്ത ബിശ്വ ശര്‍മ

ആരെങ്കിലും പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ശര്‍മ ആവശ്യപ്പെട്ടു.

Update: 2023-07-28 06:57 GMT



ദിസ്പൂര്‍: ഗൊലാഘട്ട് ഇരട്ട കൊലപാതകക്കേസുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് ഭൂപന്‍ ബോറ കൃഷ്ണനു നേരെ നടത്തിയ പരാമര്‍ശത്തിനെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയ കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.


തിങ്കളാഴ്ചയാണ് 25 വയസുള്ള യുവാവ് ഭാര്യയെയും അവരുടെ മാതാപിതാക്കളെയും കൊലപ്പെടുത്തിയത്. കുടുംബപ്രശ്‌നമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിനു ശേഷം ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു. ലൗ ജിഹാദ് ആണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും യുവതി ഹിന്ദുവും യുവാവ് മുസ്‌ലിമുമാണെന്നും ശര്‍മ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് പ്രതികരിക്കവെയാണ് ഭുപന്‍ ബോറ കൃഷ്ണനും രുഗ്മിണിയും തമ്മിലുള്ള വിവാഹം ലൗ ജിഹാദ് ആയിരുന്നുവെന്ന് പറഞ്ഞത്.



''പ്രണയത്തിലും യുദ്ധത്തിലും എല്ലാം ന്യായമുണ്ട്. രുക്മിണിയുടെ കൂടെ ഒളിച്ചോടിയ കൃഷ്ണന്‍ ഉള്‍പ്പെടെ, ഇന്നത്തെ കാലഘട്ടത്തില്‍ വ്യത്യസ്ത മതക്കാരും സമുദായക്കാരും തമ്മിലുള്ള വിവാഹത്തെക്കുറിച്ച് മുഖ്യമന്ത്രി വീമ്പിളക്കരുത്. ഇതെ കുറിച്ച് നമ്മുടെ പഴയ പാഠപുസ്തകങ്ങള്‍ പരിശോധിച്ചാല്‍ കാണാം.''-എന്നായിരുന്നു ബോറയുടെ പരാമര്‍ശം.



ഇതോടെ ലൗ ജിഹാദും കൃഷ്ണനും രുഗ്മിണിയും തമ്മിലുള്ള വിവാഹവും തമ്മില്‍ താരതമ്യപ്പെടുത്തിയ ബോറയുടെ പരാമര്‍ശം ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് ശര്‍മ വീണ്ടും രംഗത്തുവന്നു. മതവികാരം വ്രണപ്പെടുത്തിയ ഒരാള്‍ക്കെതിരെ ആരെങ്കിലും പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ശര്‍മ ആവശ്യപ്പെട്ടു.



നിര്‍ബന്ധിച്ച് മതം മാറി ഒരു പെണ്‍കുട്ടി മറ്റൊരു മതത്തില്‍ പെട്ട യുവാവിനെ വിവാഹം ചെയ്യുന്നതിനെയാണ് ലൗ ജിഹാദ് എന്ന് പറയുന്നതെന്നും കൃഷ്ണന്‍ ഒരിക്കലും രുഗ്മിണിയെ മതംമാറ്റിയിരുന്നില്ലെന്നും ശര്‍മ ചൂണ്ടിക്കാട്ടി. ഹിന്ദുക്കള്‍ അവരുടെ സമുദായത്തില്‍ നിന്നും മുസ്‌ലിംകള്‍ അവരുടെ സമുദായത്തില്‍ നിന്നും മാത്രം വിവാഹം കഴിക്കുകയാണെങ്കില്‍ അവിടെ സമാധാനം നിലനില്‍ക്കും. ഇനിയാര്‍ക്കെങ്കിലും വ്യത്യസ്ത മതവിഭാഗങ്ങളിലുള്ളവരുമായി വിവാഹം കഴിക്കണമെങ്കില്‍ സ്‌പെഷ്യല്‍ മാരേജ് നിയമം ഉണ്ട് നമ്മുടെ രാജ്യത്ത്. ആ നിയമം പോലും മറികടന്ന് ആരെയും നിര്‍ബന്ധിച്ച് മതംമാറ്റാന്‍ ശ്രമിക്കുമ്പോഴാണ് പ്രശ്‌നങ്ങളുണ്ടാകുന്നത്.



അബദ്ധം ആര്‍ക്കും പറ്റാം. എന്നാല്‍ ഹിന്ദുദൈവങ്ങളുടെ പേരിലുള്ള ഇത്തരം പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാവില്ല. മുഹമ്മദ് നബിയെയും യേശു ക്രിസ്തുവിനെയും ആരും ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴക്കാറില്ല എന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.