2,700 കോടി രൂപ ചെലവിട്ട ജി20 വേദി ഒറ്റ മഴയില്‍ വെള്ളത്തില്‍

Update: 2023-09-10 10:19 GMT
ഡല്‍ഹി: 18ാമത് ജി20 ഉച്ചകോടി വേദിയായ പ്രഗതി മൈതാനിയില്‍ വെള്ളം കയറിയതിനെ പരിഹസിച്ച് കോണ്‍ഗ്രസ്. 2700 കോടി രൂപ ചെലവിട്ടിട്ടും ഒറ്റമഴയില്‍ വെള്ളം കയറി. പൊള്ളയായ വികസനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കിയതെന്നും ട്വിറ്റര്‍ പോസ്റ്റിലൂടെ കോണ്‍ഗ്രസ് രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ഇന്നലെ ഡല്‍ഹിയിലുടനീളം പെയ്ത മഴയിലാണ് പ്രഗതി മൈതാനിലും വെള്ളം കയറിയത്.

അതേസമയം രണ്ട് ദിവസം നീണ്ടു നിന്ന 18ാമത് ജി20 ഉച്ചകോടി ഇന്ന് ഉച്ചയോടെ സമാപിച്ചു. ലോകത്തിന് ഗുണകരമായ ചര്‍ച്ചകള്‍ ഉച്ചകോടിയില്‍ നടന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യുക്രെയ്ന്‍ യുദ്ധം പരാമര്‍ശിച്ചുള്ള സംയുക്ത പ്രസ്താവന ശക്തമായ സന്ദേശമാണ് നല്‍കുന്നതെന്ന് ഉച്ചകോടി വിലയിരുത്തി.

യുക്രെയ്ന്‍ - റഷ്യ യുദ്ധം പ്രതിപാദിച്ചുള്ള സംയുക്ത പ്രസ്താവന ജി20 അംഗീകരിച്ചു. സംയുക്ത പ്രഖ്യാപനത്തില്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധ വിഷയത്തില്‍ സമവായം ഉണ്ടാക്കാന്‍ വേണ്ടി 200 മണിക്കൂറെടുത്താണ് പലപ്പോഴായി ചര്‍ച്ചകള്‍ നടന്നത്. 300 യോഗങ്ങളിലായി 15 ഡ്രാഫ്റ്റ് തയ്യാറാക്കി.

യുക്രെയ്ന്‍ യുദ്ധത്തില്‍ രാജ്യങ്ങള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസത്തിനിടെ ജി20യുടെ ഡല്‍ഹി പ്രഖ്യാപനം അംഗീകരിച്ചത് ഇന്ത്യയുടെ വന്‍ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. സംയുക്ത പ്രഖ്യാപനമുണ്ടായിരുന്നില്ലെങ്കില്‍ നയതന്ത്രപരമായും അത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകുമായിരുന്നു. ഉച്ചകോടിയില്‍ പ്രഖ്യാപനമുണ്ടായില്ലെങ്കില്‍ അത് സമ്മേളനത്തിന്റെ പരാജയമായി കണക്കാക്കപ്പെടും എന്ന വിലയിരുത്തലാണ് ഇന്ത്യയെ ഇക്കാര്യത്തില്‍ കഠിന പ്രയത്‌നത്തിനു പ്രേരിപ്പിച്ചത്.