'ഭീകരവാദികളെ' തൂക്കിലേറ്റണം; ഉമർ ഖാലിദിന്റെ അറസ്റ്റിന് പിന്നാലെ കപിൽ മിശ്ര

കുറ്റം ചുമത്തി അറസ്റ്റു ചെയ്യപ്പെടുന്ന ഈ "തീവ്രവാദികളെ" വധിക്കുകയോ ജീവപര്യന്തം തടവിലാക്കുകയോ ചെയ്യണമെന്നും ഡൽഹിയിലെ ജനങ്ങൾക്ക് അവർ കാത്തിരിക്കുന്ന നീതി ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Update: 2020-09-14 11:10 GMT

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് ആക്ടിവിസ്റ്റ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഡൽഹി പോലിസ് നടപടിയെ അഭിനന്ദിച്ച് കപിൽ മിശ്ര. ഉമർ ഖാലിദ്, താഹിർ ഹുസൈൻ, ഖാലിദ് സെയ്ഫി തുടങ്ങിയവരാണ് "ആസൂത്രിതമായ കൂട്ടക്കൊല" നടത്തിയതെന്നും "ഈ തീവ്രവാദികളെയും കൊലയാളികളെയും" തൂക്കിക്കൊല്ലണമെന്നും മിശ്ര പറഞ്ഞു.

മിശ്ര തന്റെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ സഫൂറ സർഗാർ, ഖാലിദ് സൈഫി തുടങ്ങിയ പൗരത്വ പ്രക്ഷോഭകരാണ് ആളുകളെ കൂട്ടക്കൊല ചെയ്യാൻ ലക്ഷ്യമിട്ട് കലാപം ആസൂത്രണം ചെയ്തതെന്ന് പറയുന്നു. ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന അക്രമത്തെ 26/11 എന്ന പേരിലറിയപ്പെടുന്ന മുംബൈ ആക്രമണത്തിന് സമാനമായാണ് ചിത്രീകരിക്കുന്നത്.

കുറ്റം ചുമത്തി അറസ്റ്റു ചെയ്യപ്പെടുന്ന ഈ "തീവ്രവാദികളെ" വധിക്കുകയോ ജീവപര്യന്തം തടവിലാക്കുകയോ ചെയ്യണമെന്നും ഡൽഹിയിലെ ജനങ്ങൾക്ക് അവർ കാത്തിരിക്കുന്ന നീതി ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കലാപത്തിന് മാസങ്ങൾ നീണ്ട ആസൂത്രണം ഉണ്ടായിരുന്നുവെന്നും ഇത് ആളുകൾ കൊല്ലപ്പെടാനും ജനങ്ങളുടെ സ്വത്ത് വകകൾ നശിപ്പിക്കാനും കാരണമായെന്നും അദ്ദേഹം ആരോപിച്ചു.

എന്നാൽ ഡൽഹി വംശീയാതിക്രമത്തിന് പിന്നിൽ ഹിന്ദുത്വരാണെന്നും കപിൽ മിശ്രയ്ക്ക് അതിൽ പങ്കുണ്ടായിരുന്നുമെന്ന വസ്തുതാ പഠനങ്ങൾ പുറത്തുവന്നിരുന്നു. ഡൽഹി വംശീയാതിക്രമവുമായി ബന്ധപ്പെട്ട് നിരവധി കുറ്റങ്ങളാണ് ഉമറിനെതിരേ ചുമത്തിയിരിക്കുന്നത്. കലാപത്തിന്റെ 'സൂത്രധാരൻ' എന്നാണ് ഡൽഹി പോലിസ് സ്പെഷൽ സെൽ ആരോപിക്കുന്നത്. കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലെത്തിയ അദ്ദേഹത്തെ ഡൽഹി പോലിസ് സ്‌പെഷ്യൽ സെൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. 

Tags:    

Similar News