തെലങ്കാനയില്‍ ദലിത് -ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ബജ്‌രംഗ്ദള്‍ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്

Update: 2024-02-16 05:40 GMT

ഹൈദരാബാദ്: തെലങ്കാനയില്‍ ദലിത് -ക്രിസ്ത്യന്‍ പള്ളിക്കെതിരെ ബജ്‌രംഗ്ദള്‍ ആക്രമണം. രംഗറെഡ്ഡി ജില്ലയിലെ ജനവാഡയിലെ പള്ളിക്ക് നേരെയാണ് ജയ് ശ്രീറാം വിളിച്ചുകൊണ്ട് തീവ്രഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. മഡിഗ ദലിത് -ക്രിസ്ത്യന്‍ വിഭാഗത്തിലെ ആളുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ രണ്ട് കുട്ടികളടക്കം ഇരുപത് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുന്നൂറോളം വരുന്ന ആളുകള്‍ പള്ളിയിലേക്ക് ജയ് ശ്രീറാം വിളികളോടെ എത്തുകയായിരുന്നു. പള്ളിയിലെ കുരിശ്, പ്രാര്‍ഥനാഹാളിലെ കസേരകള്‍, പള്ളിയുടെ മേല്‍ക്കൂര അടക്കം ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.

റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് സവര്‍ണജാതിക്കാരും ദലിത് വിഭാഗവും തമ്മില്‍ നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ബജ്‌രംഗ്ദളിന്റെ നേതൃത്വത്തില്‍ സവര്‍ണവിഭാഗത്തിലെ ആളുകള്‍ അക്രമം നടത്തിയതെന്നാണ് പോലിസ് പറയുന്നത്. അക്രമി സംഘത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമുണ്ടായിരുന്നെന്ന് പോലിസ് പറയുന്നുണ്ട്. കോണ്‍ഗ്രസിന്റെ മുന്‍ മണ്ഡല്‍ പരിഷദ് അംഗം അടക്കം രണ്ട് പേരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്.






Tags: