തമിഴ്‌നാട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥി സഹപാഠിയെ കുത്തിക്കൊന്നു

Update: 2022-05-17 16:19 GMT

ചെന്നൈ: നിരന്തരമായി പരിഹസിച്ചതില്‍ പ്രകോപിതനായ സ്‌കൂള്‍ വിദ്യാര്‍ഥി സഹപാഠിയെ കുത്തിക്കൊന്നു. തമിഴ്‌നാട്ടിലാണ് 12ാം ക്ലാസ് വിദ്യാര്‍ഥി സഹപാഠിയെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട വിദ്യാര്‍ഥി സുഹൃത്തിനെ 'പെണ്‍കുട്ടി' എന്നും മറ്റും വിളിച്ച് പരിഹസിച്ചതായി തമിഴ്‌നാട് പോലിസ് പറഞ്ഞു. വിദ്യാര്‍ഥി പലതവണ ഇതിനെ എതിര്‍ക്കുകയും സഹപാഠിയോട് നിര്‍ത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. സുഹൃത്ത് നോട്ടത്തിലും പെരുമാറ്റത്തിലും കളിയാക്കുന്നത് തുടര്‍ന്നു.

ഇതോടെയാണ് സുഹൃത്തിനെ കൊലപ്പെടുത്താന്‍ വിദ്യാര്‍ഥി തീരുമാനിച്ചത്. ഇതിനായി സുഹൃത്തിനെ ഒരു പാര്‍ട്ടിക്ക് വിളിക്കുകയും സ്‌കൂള്‍ സ്ഥിതിചെയ്യുന്ന കല്ലാക്കുറിച്ചി ജില്ലയിലെ ഹൈവേയില്‍ വച്ച് അരിവാളും കത്തിയും ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഒന്നിലധികം തവണ കുത്തിയതായി പോലിസ് പറഞ്ഞു. ഞങ്ങള്‍ കൊലപാതകത്തിന് കേസെടുത്തു. പ്രായപൂര്‍ത്തിയാവാത്ത പ്രതിയായ വിദ്യാര്‍ഥിയെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് അയച്ചിട്ടുണ്ട്. അന്വേഷണം നടക്കുന്നു- സംഭവം സ്ഥിരീകരിച്ചുകൊണ്ട് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ എന്‍ഡിടിവിയോട് പറഞ്ഞു. പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥി നടത്തിയ കൊലപാതകം ഏവരെയും ആശങ്കയിലാക്കിയിട്ടുണ്ട്.

Tags:    

Similar News