കഫ് സിറപ്പ് കഴിച്ച് മരണം; കോള്‍ഡ്രിഫ് കഫ് സിറപ്പ് നിരോധിച്ച് തമിഴ്‌നാട്

Update: 2025-10-04 06:10 GMT

ചെന്നൈ: തമിഴ്‌നാട്ടില്‍ കോള്‍ഡ്രിഫ് കഫ് സിറപ്പ് നിരോധിച്ചു. മധ്യപ്രദേശിലും രാജസ്ഥാനിലും കഫ് സിറപ്പ് കഴിച്ച് 11 കുട്ടികള്‍ മരിച്ചതിനെ തുടര്‍ന്നാണ് തമിഴ്‌നാടിന്റെ തീരുമാനം. വിപണിയില്‍ നിന്നും ഉടന്‍ ഈ മരുന്നുകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. കാഞ്ചീപുരം ജില്ലയിലെ മരുന്ന് നിര്‍മ്മാണ ശാലയില്‍ നിന്നും രാജസ്ഥാന്‍, മധ്യപ്രദേശ്, പുതുച്ചേരി എന്നിവടങ്ങളിലേക്ക് മരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ട്. ഇവയുടെ ഉല്‍പ്പാദനവും നിര്‍ത്തി. ഡൈത്തിലീന്‍ ഗ്ലൈക്കോള്‍ എന്ന രാസവസ്തുവിന്റെ സാന്നിധ്യം പരിശോധിക്കുന്നതിനായി തമിഴ്‌നാട്ടിലെ മരുന്ന് കമ്പനികളില്‍ നിന്നും സാമ്പിളുകള്‍ പരിശോധനയ്ക്ക് എടുത്തതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

വിവിധ സംസ്ഥാനങ്ങളില്‍ ചുമ മരുന്ന് കഴിച്ച കുട്ടികള്‍ മരിച്ചെന്ന പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം പുതിയ നിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം രംഗത്ത് വന്നിരുന്നു. രണ്ടു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ചുമ മരുന്ന് നല്‍കരുതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇത്തരം മരുന്നുകളുടെ ഉപയോഗം കൃത്യമായ ക്ലിനിക്കല്‍ പരിശോധനയ്ക്കും ഡോക്ടര്‍മാരുടെ നിര്‍ദേശത്തിനും ശേഷം മാത്രം മതി. മരുന്ന് ഇതര രീതികള്‍ ആയിരിക്കണം രോഗികള്‍ക്ക് നല്‍കേണ്ട പ്രാഥമിക പരിചരണം. എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ഇത്തരം മരുന്നുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തി മാത്രം ഉപയോഗിക്കുക. മരുന്ന് നിര്‍ദേശിക്കുന്നതില്‍ സ്വകാര്യ സ്ഥാപനങ്ങളടക്കം ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്. ഈ മാര്‍ഗനിര്‍ദേശം സംസ്ഥാനങ്ങളിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും കര്‍ശനമായി പാലിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

അതേ സമയം, മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികള്‍ മരിച്ച സംഭവത്തില്‍ പരിശോധിച്ച കഫ് സിറപ്പുകളില്‍ പ്രശ്നങ്ങളില്ലെന്ന് കേന്ദ്ര ഏജന്‍സികള്‍ വ്യക്തമാക്കി. പരിശോധനയില്‍ കഫ് സിറപ്പുകളില്‍ വൃക്ക തകരാറിന് കാരണമാകുന്ന രാസപദാര്‍ത്ഥങ്ങള്‍ കണ്ടെത്താനായില്ല. കുട്ടികളുടെ മരണം കഫ് സിറപ്പു മൂലമാണെന്ന ആരോപണം ഉയര്‍ന്നതോടെയാണ് എന്‍സിഡിസി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, സിഎസ്ഡിസിഒ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. കൂടാതെ കുട്ടികള്‍ക്ക് കഫ് സിറപ്പ് നല്‍കുന്നതില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. സംസ്ഥാനത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും മാര്‍ഗനിര്‍ദ്ദേശം ബാധകമാണെന്നും കേന്ദ്രം വ്യക്തമാക്കി.






Tags: