തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്; വിജയ്ക്ക് ഉപമുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്ത ബിജെപി

Update: 2026-03-15 06:45 GMT

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്‍ വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകവും (ടിവികെ) ബിജെപിയും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. സഖ്യത്തിന്റെ ഭാഗമായി വിജയിച്ചാല്‍ വിജയ്ക്ക് ഉപമുഖ്യമന്ത്രി പദമാണ് ബിജെപി മുന്നോട്ട് വെച്ചിരിക്കുന്നത്.

ടിവികെയ്ക്ക് 80 സീറ്റുകളും ബിജെപി വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. എങ്കിലും, മുഖ്യമന്ത്രി പദത്തിലാണ് വിജയ് ഇപ്പോഴും കണ്ണ് വെച്ചിരിക്കുന്നത്. ഇത് ചര്‍ച്ചകളില്‍ ഒരു പ്രധാന തര്‍ക്കവിഷയമായി തുടരുന്നതായാണ് വിവരം. മറ്റൊരു സംസ്ഥാനത്തെ ഉപമുഖ്യമന്ത്രി വഴിയാണ് ബിജെപി വിജയ്യുമായി ചര്‍ച്ചകള്‍ ഏകോപിപ്പിക്കുന്നത്. ഇത് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയായ പവന്‍ കല്യാണ്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിജയ്ക്ക് തമിഴ്‌നാട്ടിലുടനീളമുള്ള വലിയ ആരാധകവൃന്ദത്തെ വോട്ടാക്കി മാറ്റാനാണ് ബിജെപി ലക്ഷ്യമിടുന്നത്. നേരിയ വോട്ട് വ്യത്യാസങ്ങള്‍ പോലും വിജയപരാജയങ്ങള്‍ തീരുമാനിക്കുന്ന തമിഴ്‌നാട് രാഷ്ട്രീയത്തില്‍, വെറും രണ്ട് ശതമാനം വോട്ടുകള്‍ക്ക് പോലും വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. ടിവികെയെ എന്‍ഡിഎ പാളയത്തില്‍ എത്തിക്കുന്നതിലൂടെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചിത്രം തന്നെ മാറുമെന്നാണ് പാര്‍ട്ടി തന്ത്രജ്ഞര്‍ വിശ്വസിക്കുന്നത്.

അതേസമയം, ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതില്‍ വിജയ്യുടെ അടുത്ത അനുയായികള്‍ക്കിടയില്‍ വലിയ ആശങ്ക നിലനില്‍ക്കുന്നുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഒരു സ്വതന്ത്ര ബദലായി പാര്‍ട്ടി വളരണമെന്നാണ് ഇവരുടെ അഭിപ്രായം. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഒരു ദേശീയ പാര്‍ട്ടിയുമായി സഖ്യത്തില്‍ ഏര്‍പ്പെടുന്നത് പാര്‍ട്ടിയുടെ വിശ്വാസ്യതയെ ബാധിച്ചേക്കാമെന്നും, ഒരു പുതിയ രാഷ്ട്രീയ ശക്തി എന്ന പ്രതിച്ഛായ ഇല്ലാതാക്കുമെന്നും ഉപദേശകര്‍ ഭയപ്പെടുന്നു.

വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം തമിഴ്നാട്ടില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് ടിവികെ തുടക്കമിട്ടിരിക്കുന്നത്. ബിജെപി കേന്ദ്ര നേതൃത്വം വിജയ്യുമായി നേരിട്ട് ആശയവിനിമയം നടത്താന്‍ ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഡിഎംകെയെ രാഷ്ട്രീയശത്രുവായും ബിജെപിയെ പ്രത്യയശാസ്ത്ര ശത്രുവായും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ടിവികെയെ സഖ്യത്തിലെത്തിക്കാന്‍ ബിജെപി ദേശീയനേതൃത്വം കിണഞ്ഞുശ്രമിക്കുന്നുണ്ട്.