സുശീല്‍ ചന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു

2022 മെയ് 14 വരെയാണ് ഇദ്ദേഹത്തിന്റെ കാലാവധി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2019 ഫെബ്രുവരി 14നാണ് സുശീല്‍ ചന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനാവുന്നത്.

Update: 2021-04-13 18:23 GMT

ന്യൂഡല്‍ഹി: ഇന്ത്യയുടെ 24ാമത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുശീല്‍ ചന്ദ്ര ചുമതലയേറ്റു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന സുനില്‍ അറോറ വിരമിച്ച ഒഴിവിലേക്കാണ് സുശീല്‍ ചന്ദ്രയെ നിയമിച്ചത്. 2022 മെയ് 14 വരെയാണ് ഇദ്ദേഹത്തിന്റെ കാലാവധി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2019 ഫെബ്രുവരി 14നാണ് സുശീല്‍ ചന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനാവുന്നത്.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സിന്റെ (സിബിഡിടി) ചെയര്‍മാനായിരിക്കേ ആയിരുന്നു ഈ നിയമനം. 1980 ബാച്ചിലെ ഐആര്‍എസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. അടുത്ത വര്‍ഷം ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലേക്കു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ സുശീല്‍ ചന്ദ്രയുടെ മുഖ്യചുമതലയിലായിരിക്കും.

2020 ഫെബ്രുവരി 18 മുതല്‍ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ പ്രക്രിയകള്‍ കൈകാര്യം ചെയ്യുന്ന അദ്ദേഹം, ഡീലിമിറ്റേഷന്‍ കമ്മീഷന്റെ എക്‌സ് ഒഫീഷ്യോ അംഗം കൂടിയാണ്. 39 വര്‍ഷത്തോളം ആദായനികുതി വകുപ്പില്‍ നിരവധി തസ്തികകളില്‍ പ്രവര്‍ത്തിച്ചിരുന്ന ചന്ദ്രയെ 2016 നവംബര്‍ 1 നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സിന്റെ ചെയര്‍മാനായി നിയമിച്ചത്. മുംബൈ, ഗുജറാത്ത് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍, ഡയറക്ടര്‍ ജനറല്‍ എന്നീ നിലകളില്‍ അദ്ദേഹം യഥാക്രമം പ്രവര്‍ത്തിച്ചിട്ടുണ്ട്.