സുശാന്ത് സിങ്ങിന്റെ മരണം: പാചകക്കാരന്‍ അറസ്റ്റില്‍; കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി

ചോദ്യംചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് റിയ ചക്രവര്‍ത്തിക്ക് എന്‍സിബി നോട്ടീസ് നല്‍കിയിട്ടുണ്ട്. ഞായറാഴ്ച ഹാജരാവണമെന്നാണ് റിയയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Update: 2020-09-05 17:49 GMT

മുംബൈ: നടന്‍ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പാചകക്കാരന്‍ ദീപേഷ് സാവന്തിനെ അറസ്റ്റുചെയ്തു. നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയാണ് അറസ്റ്റുചെയ്തത്. ദീപേഷ് സാവന്തിനെ രാവിലെ മുതല്‍ നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യംചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റുണ്ടായിരിക്കുന്നത്. 59 ഗ്രാം മയക്കുമരുന്ന് കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാവുന്നത്.

എന്നാല്‍, ഇയാളില്‍നിന്ന് മയക്കുമരുന്നൊന്നും കണ്ടെത്താനായിട്ടില്ല. കേസില്‍ സാക്ഷിയാണെന്ന് കരുതിയിരുന്ന ദീപേഷിനെ വിശദമായി ചോദ്യംചെയ്തതോടെയാണ് അറസ്റ്റിലേക്ക് നീങ്ങിയത്. ഇതോടെ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ജൂണ്‍ 14ന് സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നതുവരെ ഇയാള്‍ സുശാന്തിനൊപ്പമുണ്ടായിരുന്നുവെന്നാണ് വിവരങ്ങള്‍. റിയയുടെ സഹോദരന്‍ ഷൗവിക്കിനെയും സുശാന്ത് സിങ്ങിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡയെയും കഴിഞ്ഞദിവസം എന്‍സിബി അറസ്റ്റുചെയ്തിരുന്നു. ചോദ്യംചെയ്യലിനു ശേഷമാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

ലഹരിവസ്തുക്കള്‍ കൈമാറ്റം ചെയ്തതിനും വില്‍പ്പന നടത്തിയതിനുമായിരുന്നു വിവിധ വകുപ്പുകള്‍ ചുമത്തിയുള്ള അറസ്റ്റ്. അതേസമയം, ബോളിവുഡ് നടി റിയ ചക്രവര്‍ത്തിക്ക് മയക്കുമരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്ന് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ചു. റിയ മയക്കുമരുന്ന് വാങ്ങുകയും വില്‍ക്കുകയും ചെയ്തിരുന്നതായും നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) പറയുന്നു. റിയയുടെ നിര്‍ദേശപ്രകാരം സാമുവല്‍ വഴി മയക്കുമരുന്ന് വാങ്ങാറുണ്ടായിരുന്നതായി ഷൗവിക് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. ഷൗവിക്കിന്റെ നിര്‍ദേശപ്രകാരം താന്‍ ലഹരി മരുന്ന് സംഘടിപ്പിച്ച് നല്‍കിയതായി സാമുവലും സമ്മതിച്ചിട്ടുണ്ട്.

സപ്തംബര്‍ 9 വരെ ഇരുവരെയും കസ്റ്റഡിയില്‍ വയ്ക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്. ചോദ്യംചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് റിയ ചക്രവര്‍ത്തിക്ക് എന്‍സിബി നോട്ടീസ് നല്‍കിയിട്ടുണ്ട്. ഞായറാഴ്ച ഹാജരാവണമെന്നാണ് റിയയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സുശാന്ത് സിങ് കേസില്‍ സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), എന്‍സിബി എന്നിവയുള്‍പ്പെടെ മൂന്ന് ഫെഡറല്‍ ഏജന്‍സികളാണ് അന്വേഷണം നടത്തുന്നത്.  

Tags: