പ്രധാനമന്ത്രിക്ക് കത്തയച്ച പ്രമുഖര്‍ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന് കമല്‍ഹാസല്‍

ബിഹാറിലെ കോടതി നിര്‍ദേശപ്രകാരം പോലിസ് രജിസ്റ്റര്‍ചെയ്ത കേസ് റദ്ദാക്കുന്നതിന് സുപ്രിംകോടതിയുടെ ഇടപെടലുണ്ടാവണമെന്ന് ഒരു സാധാരണ പൗരനെന്ന നിലയില്‍ അഭ്യര്‍ഥിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

Update: 2019-10-08 19:20 GMT

ചെന്നൈ: ആള്‍ക്കൂട്ടക്കൊലകള്‍ക്കെതിരേ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച 49 പ്രമുഖര്‍ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന് നടനും രാഷ്ട്രീയനേതാവുമായ കമല്‍ ഹാസന്‍. കോടതികള്‍ നീതിയും ന്യായവും ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കണം. ബിഹാറിലെ കോടതി നിര്‍ദേശപ്രകാരം പോലിസ് രജിസ്റ്റര്‍ചെയ്ത കേസ് റദ്ദാക്കുന്നതിന് സുപ്രിംകോടതിയുടെ ഇടപെടലുണ്ടാവണമെന്ന് ഒരു സാധാരണ പൗരനെന്ന നിലയില്‍ അഭ്യര്‍ഥിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ജനങ്ങള്‍ ഐക്യത്തോടെ കഴിയുന്ന ഇന്ത്യയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഗ്രഹിക്കുന്നത്. പാര്‍ലമെന്റില്‍ അദ്ദേഹം നടത്തിയ പ്രസ്താവനകള്‍ വ്യക്തമാക്കുന്നത് അതാണ്.

സംസ്ഥാനവും നിയമവും അത് പാലിക്കേണ്ടതല്ലേ. എന്നാല്‍, അതിന് തികച്ചും വിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. തന്റെ 49 സഹപ്രവര്‍ത്തകര്‍ ഇപ്പോള്‍ രാജ്യദ്രോഹക്കേസ് നേരിടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആള്‍ക്കൂട്ടക്കൊലകള്‍ക്കെതിരേ പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ പേരിലാണ് ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനടക്കം 49 പ്രമുഖര്‍ക്കെതിരേ ബിഹാര്‍ പോലിസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. പൊതുശല്യം, മതവികാരം വ്രണപ്പെടുത്തല്‍, സമാധാന അന്തരീക്ഷം തകര്‍ക്കാനും അപമാനിക്കാനും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. 

Tags: