മമത സര്‍ക്കാരിനെതിരേ സുപ്രിംകോടതി; ഭരണം പൂര്‍ണ പരാജയം, നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല

Update: 2026-04-02 07:25 GMT

ന്യൂഡല്‍ഹി: എസ്ഐആര്‍ നടപടികള്‍ക്കിടെ ജുഡീഷ്യല്‍ ഓഫീസര്‍മാരെ തടഞ്ഞ സംഭവത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിംകോടതി. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ക്രിമിനല്‍ കോടതി അലക്ഷ്യത്തിന് തുല്യമായ പ്രവൃത്തിയാണ് നടന്നത്. സംഭവമുണ്ടായപ്പോള്‍ കലക്ടറോ എസ്പിയോ സ്ഥലത്തെത്തിയില്ല. സംസ്ഥാന ഭരണകൂടത്തിന്റെ പൂര്‍ണ പരാജയമാണ് വ്യക്തമാകുന്നതെന്നും, മമത ബാനര്‍ജി സര്‍ക്കാരിനെ കോടതി അതിനിശിതമായി വിമര്‍ശിച്ചു.

നിര്‍ഭാഗ്യവശാല്‍, നിങ്ങളുടെ സംസ്ഥാനത്ത്, നിങ്ങള്‍ ഓരോരുത്തരും രാഷ്ട്രീയ ഭാഷ സംസാരിക്കുന്നു. അതാണ് ഏറ്റവും നിര്‍ഭാഗ്യകരമായ കാര്യം. ഇത്രയും ധ്രുവീകരിക്കപ്പെട്ട ഒരു സംസ്ഥാനത്തെ ഇതുവരെ കണ്ടിട്ടില്ല' ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പശ്ചിമ ബംഗാള്‍ അഡ്വക്കേറ്റ് ജനറലിനോട് പറഞ്ഞു. മാള്‍ഡയില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരെ തടഞ്ഞത് അതീവ ഗൗരവത്തോടെയാണ് കോടതി കാണുന്നത്. ബംഗാള്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവരുടെ പ്രവര്‍ത്തനം പരിതാപകരമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു.

ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിനായി കേന്ദ്ര സേനയെ ആവശ്യപ്പെടാന്‍ സുപ്രീം കോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കി. ബംഗാള്‍ എസ്ആഐറുമായി ബന്ധപ്പെട്ട കേസുകള്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല ബാഗ്ചി, വിപുല്‍ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്. അവിടെ നടന്നത് രാഷ്ട്രീയേതരമായ പ്രതിഷേധമാണെന്ന് അഭിഭാഷകയായ മേനക ഗുരുസ്വാമി ചൂണ്ടിക്കാട്ടിയപ്പോള്‍, അത് രാഷ്ട്രീയവത്കരിക്കാന്‍ നോക്കേണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

സംഭവത്തില്‍ കൊല്‍ക്കത്ത ഹൈക്കോടതി നല്‍കിയ റിപോര്‍ട്ട് പരിശോധിച്ചുകൊണ്ടാണ് സുപ്രിംകോടതി മമത സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. വനിതാ ജഡ്ജിമാര്‍ അടങ്ങുന്ന സംഘത്തെ ഉച്ചയ്ക്ക് ശേഷം മുതല്‍ അര്‍ധരാത്രി വരെ തടഞ്ഞുവെച്ചു. അവരുടെ വാഹനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി എന്ന് കോടതി ചൂണ്ടിക്കാട്ടി. രാത്രി 11 മണി വരെ കലക്ടര്‍ പോലും സ്ഥലത്തെത്തിയില്ല. അവസാനം ഓഫിസര്‍മാരുടെ സംരക്ഷണത്തിന് തനിക്ക് വാക്കാല്‍ ഉത്തരവ് നല്‍കേണ്ടി വന്നുവെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ജുഡീഷ്യല്‍ ഓഫിസര്‍മാരെ ആക്രമിച്ച സംഭവത്തിന്റെ അന്വേഷണം സിബിഐ അല്ലെങ്കില്‍ എന്‍ഐഎ പോലുള്ള ഒരു സ്വതന്ത്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടു.