ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ മാനസിക പ്രശ്‌നമുള്ളവര്‍; വിവാദപ്രസ്താവനയുമായി കര്‍ണാടക കൃഷി മന്ത്രി

മാനസികപ്രശ്‌നങ്ങളുള്ള കര്‍ഷകരാണ് ജീവനൊടുക്കുന്നത്. ആത്മഹത്യ ചെയ്യുന്നവര്‍ ഭീരുക്കളാണ്. ഇതിന് സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല.

Update: 2021-01-20 09:23 GMT

ബംഗളൂരു: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ക്കെതിരേ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരേ വിവാദപ്രസ്താവനയുമായി കര്‍ണാടക കൃഷിമന്ത്രി ബി സി പാട്ടീല്‍. മൈസൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മഹത്യചെയ്യുന്ന കര്‍ഷകര്‍ക്ക് മാനസികപ്രശ്‌നമുണ്ടെന്നായിരുന്നു പാട്ടീലിന്റെ പരാമര്‍ശം. മാനസികപ്രശ്‌നങ്ങളുള്ള കര്‍ഷകരാണ് ജീവനൊടുക്കുന്നത്. ആത്മഹത്യ ചെയ്യുന്നവര്‍ ഭീരുക്കളാണ്. ഇതിന് സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല. നിങ്ങള്‍ ആത്മഹത്യചെയ്ത കര്‍ഷകന്റെ വീട്ടില്‍ പോയി ആശ്വസിപ്പിച്ചതുകൊണ്ട് ഈ പ്രവണത നിലയ്ക്കില്ല. തങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ കര്‍ഷകര്‍ തയ്യാറാവണം.

കൃഷിക്കാര്‍ മാത്രമല്ല, വ്യവസായികള്‍ പോലും ജീവനൊടുക്കുന്നു. ഇത്തരമുള്ള എല്ലാ മരണങ്ങളും കര്‍ഷകരുടെ ആത്മഹത്യയാണെന്ന് വിശേഷിപ്പിക്കാനാവില്ല. സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍കൊണ്ട് ആരും ആത്മഹത്യ ചെയ്യുന്നില്ല. മാനസികപ്രശ്‌നങ്ങളുള്ളവര്‍ മാത്രമാണ് അത് ചെയ്യുന്നത്. ആശ്രിതരുടെ ഭാവിയെക്കുറിച്ച് ചിന്തിക്കാതെ ജീവിതം അവസാനിപ്പിക്കുന്ന കര്‍ഷകര്‍ ഭീരുക്കളാണെന്നും പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു. കര്‍ഷകസമൂഹത്തിനെതിരായ കൃഷി മന്ത്രിയുടെ നിരുത്തരവാദപരമായ പ്രസ്താവനയ്‌ക്കെതിരേ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്.

Tags:    

Similar News