സ്റ്റാന്‍ സ്വാമിക്ക് ജയിലില്‍ വൈദ്യസഹായം നിഷേധിച്ചുവെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ റിപോര്‍ട്ട് തേടി

തമിഴ്‌നാട് സ്വദേശിയായ അഭിഭാഷകന്‍ ഫാ. സന്താനം എ വിഷയം മനുഷ്യാവകാശ കമ്മിഷന്റെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി.

Update: 2021-07-01 19:18 GMT

ന്യൂഡൽഹി: ആദിവാസി അവകാശ പ്രവര്‍ത്തകന്‍ സ്റ്റാന്‍ സ്വാമിയ്ക്ക് ജയിലില്‍ വൈദ്യസഹായം നിഷേധിക്കപ്പെടുന്നുവെന്ന പരാതി സംബന്ധിച്ച് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍. കമ്മിഷനിലെ നിയമവിഭാഗം അസി. രജിസ്ട്രാര്‍ ശുഭ്ര ത്യാഗി ഇത് സംബന്ധിച്ച് തലോജ ജയില്‍ സൂപ്രണ്ടിന് ഇ മെയില്‍ അയച്ചു. തമിഴ്‌നാട് സ്വദേശിയായ അഭിഭാഷകന്‍ ഫാ. സന്താനം എ വിഷയം മനുഷ്യാവകാശ കമ്മിഷന്റെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി.

കൊവിഡ് 19 രോഗത്തിന്റെ ലക്ഷണങ്ങളു‍ള്‍പ്പെടെ സ്റ്റാന്‍ സ്വാമിയില്‍ പ്രകടമായിട്ടും, കാര്യമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സാഹചര്യത്തിലും ഒരു ആയുര്‍വേദ ഡോക്ടറുടെ സേവനമാണ് ഇദ്ദേഹത്തിന് ലഭ്യമാക്കിയതെന്ന് അഭിഭാഷകന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. ഒരു ഗ്ലാസ് വെള്ളം കയ്യിലെടുക്കാന്‍ പോലും സാധിക്കാത്ത തരത്തില്‍ പാര്‍ക്കിന്‍സണ്‍ രോഗത്താലും ബുദ്ധിമുട്ടുകയാണ് സ്റ്റാന്‍ സ്വാമി. ജയിലിലെ നിരവധി തടവുകാരും ജീവനക്കാരും കൊവിഡ് രോഗബാധിതരായ സാഹചര്യവും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എല്‍ഗാര്‍ പരിഷദ് കേസുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട് അറസ്റ്റിലായ സ്റ്റാന്‍ സ്വാമി 2020 ഒക്ടോബര്‍ മാസം മുതല്‍ തടവില്‍ കഴിയുകയാണ്.