സിബിഎസ്ഇ പാഠ്യപദ്ധതി പരിഷ്‌കരണത്തിനെതിരേ സ്റ്റാലിന്‍; കടുത്ത കാപട്യം, ത്രിഭാഷ ഫോര്‍മുല ഒളിച്ചു കടത്തുന്നു'

Update: 2026-04-04 08:40 GMT

ചെന്നൈ: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) പുറത്തിറക്കിയ പുതിയ പാഠ്യപദ്ധതിക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഹിന്ദി മാതൃഭാഷയല്ലാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദി പ്രോത്സാഹിപ്പിക്കാന്‍ നിഗൂഢമായ ശ്രമം എന്നാണ് എന്നാണ് സ്റ്റാലിന്റെ ആരോപണം. ത്രിഭാഷ ഫോര്‍മുല ഒളിച്ചു കടത്തുന്നു എന്നാണ് സ്റ്റാലിന്റെ വിമര്‍ശനം.

2020 ലെ ദേശീയ വിദ്യാഭ്യാസ നയവുമായി യോജിപ്പിച്ച് തയ്യാറാക്കിയിട്ടുള്ള പുതിയ ചട്ടക്കൂട് കേവലം ഒരു അക്കാദമിക് മാറ്റമല്ല, മറിച്ച് ഭാഷാപരമായ അടിച്ചേല്‍പ്പിക്കല്‍ സംബന്ധിച്ച ആശങ്ക ശക്തിപ്പെടുത്തുന്നതാണ്. രാജ്യത്തിന്റെ ഭാഷാ വൈവിധ്യത്തെ മാറ്റിനിര്‍ത്തുകയും ഹിന്ദിക്ക് അനാവശ്യമായ മുന്‍ഗണന നല്‍കുകയും ചെയ്യുന്ന വിധത്തിലാണ് പരിഷ്‌കരണം. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ 'ഇന്ത്യന്‍ ഭാഷകള്‍' പ്രോത്സാഹിപ്പിക്കുന്നതിന്റെ മറവില്‍ കേന്ദ്രീകൃത അജണ്ട നടപ്പിലാക്കുകയാണെന്നും സ്റ്റാലിന്‍ ആരോപിച്ചു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഹിന്ദി പഠനം നിര്‍ബന്ധമാക്കുന്ന നിലയിലാണ് പരിഷ്‌കരണം. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ബംഗാളി, മറാത്തി പോലുള്ള ഭാഷകള്‍ പഠിക്കാന്‍ നിര്‍ബന്ധിതരാകുമോ എന്ന ചോദ്യവും സ്റ്റാലിന്‍ ഉന്നയിക്കുന്നു. പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ ഇത്തരം ധാരാളം അവ്യക്തതകളുണ്ടെന്നും സ്റ്റാലിന്‍ പറയുന്നു.

കേന്ദ്രീയ വിദ്യാലയങ്ങളില്‍ തമിഴ് നിര്‍ബന്ധിത ഭാഷയാക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടതാണ്. എന്നാല്‍ ഇന്ത്യന്‍ ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ച് സംസ്ഥാനങ്ങള്‍ക്ക് ക്ലാസെടുക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. 'ഇത് പ്രതിബദ്ധതയല്ല, ഇത് കടുത്ത കാപട്യമാണ്.' എന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. സമഗ്രമായ വിദ്യാഭ്യാസ നയം നടപ്പിക്കാന്‍ ആവശ്യമായ വിഭശേഷി സ്‌കൂളുകളില്‍ ഇല്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. ആസൂത്രണമോ വിഭവങ്ങളോ ഉത്തരവാദിത്തമോ ഇല്ലാതെ പ്രഖ്യാപിച്ച മറ്റൊരു തെറ്റായ നയമാണ് പാഠ്യപദ്ധതി. ഇത് ഭാഷയുടെ മാത്രം പ്രശ്നമല്ല, നീതിയുടെയും ഫെഡറലിസത്തിന്റെയും തുല്യ അവസരത്തിന്റെയും പ്രശ്നമാണെന്നും സ്റ്റാലി ചൂണ്ടിക്കാട്ടുന്നു.

നിര്‍ബന്ധിത ഭാഷാ പഠനം മുതല്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്മേലുള്ള ചുവട് വയ്പ്പ് ഉള്‍പ്പെടെ വ്യക്തമാക്കുന്നതാണ് പുതിയ പാഠ്യ പദ്ധതി. ആറാം ക്ലാസ് മുതല്‍ മൂന്ന് ഭാഷ പഠനം നിര്‍ബന്ധമാക്കി സിബിഎസ് ഇ. പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ ഇനി മുതല്‍ മൂന്ന് ഭാഷകള്‍ ഉണ്ടാകും. ഒന്‍പത്, പത്ത് ക്ലാസുകളില്‍ ഫിസില്‍ക്കല്‍ എജ്യുക്കേഷനും ആര്‍ട്ടും വൊക്കേഷണല്‍ വിദ്യാഭ്യാസവും നിര്‍ബന്ധമാക്കി. വിദ്യാഭ്യാസരംഗത്ത് നിര്‍ണായക മാറ്റങ്ങള്‍ ലക്ഷ്യമിട്ടാണ് സിബിഎസ്ഇയുടെ പാഠ്യപദ്ധതി പരിഷ്‌കാരം.ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വിശാലമായ കാഴ്ചപ്പാടുമായി സ്‌കൂള്‍ വിദ്യാഭ്യാസത്തെ സമന്വയിപ്പിക്കുക, വഴക്കം, കഴിവുകള്‍, പഠനത്തോടുള്ള കൂടുതല്‍ സമഗ്രമായ സമീപനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നിവയാണ് പുതുക്കിയ ചട്ടക്കൂടിന്റെ ലക്ഷ്യമായി ചൂണ്ടിക്കാട്ടുന്നത്.