കശ്മീരിലെ കുട്ടികളെ സ്‌കൂളിലേക്കയക്കാന്‍ സഹായിക്കണമെന്ന് മലാല; രൂക്ഷവിമര്‍ശനവുമായി ബിജെപി എംപി

താഴ് വരയിലെ നിയന്ത്രണങ്ങള്‍ക്കിടയില്‍ ജമ്മു കശ്മീരിലെ കുട്ടികളെ സ്‌കൂളിലേക്ക് മടങ്ങാന്‍ സഹായിക്കണമെന്ന് ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടായിരുന്നു യൂസഫ്‌സായ് മലാല ട്വീറ്റ് ചെയ്തത്.

Update: 2019-09-15 13:35 GMT

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനെക്കുറിച്ചുള്ള നൊബേല്‍ അവാര്‍ഡ് ജേതാവ് മലാല യൂസഫ് സായിയുടെ ട്വീറ്റിനെതിരേ രൂക്ഷവിമര്‍ശനവുമായി ബിജെപി വനിതാ എംപി രംഗത്ത്. താഴ് വരയിലെ നിയന്ത്രണങ്ങള്‍ക്കിടയില്‍ ജമ്മു കശ്മീരിലെ കുട്ടികളെ സ്‌കൂളിലേക്ക് മടങ്ങാന്‍ സഹായിക്കണമെന്ന് ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടായിരുന്നു യൂസഫ്‌സായ് മലാല ട്വീറ്റ് ചെയ്തത്.

    കശ്മീരിലെ സമാധാനത്തിനു വേണ്ടി പ്രവര്‍ത്തിക്കാനും കശ്മീരികളുടെ ശബ്ദങ്ങള്‍ കേള്‍ക്കാനും കുട്ടികളെ സുരക്ഷിതമായി സ്‌കൂളിലേക്ക് തിരികെപോവാനും സഹായിക്കണമെന്ന് യുഎന്നിലെയും മറ്റും നേതാക്കള്‍ ഇടപെടണമെന്നായിരുന്നു മലാലയുടെ ട്വീറ്റ്. എന്നാല്‍, ജമ്മു കശ്മീരിലെ വികസന പദ്ധതികള്‍ ഇന്ത്യ ശ്രദ്ധിക്കുന്നുണ്ടെന്നും പാകിസ്താനിലെ ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി സംസാരിക്കൂ എന്നുമായിരുന്നു കര്‍ണാടകയില്‍ നിന്നുള്ള ബിജെപി എംപി ശോഭ കരന്ത്‌ലാജെയുടെ പ്രതികരണം. പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ പാര്‍ട്ടിയിലെ മുന്‍ എംഎല്‍എ ന്യൂഡല്‍ഹിയോട് രാഷ്ട്രീയ അഭയം തേടിയിരുന്നു. പാകിസ്താനിലെ ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വം തോന്നുന്നില്ല. അവര്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. അതിക്രമങ്ങളും വര്‍ധിച്ചിരിക്കുകയാണ്. രണ്ടുവര്‍ഷമായി തന്നെ തടവിലിട്ടതായും ഖൈബര്‍ പഖ്തുന്‍ഖ്വയിലെ ബാരിക്കോട്ട്(റിസര്‍വ്ഡ്) സീറ്റിലെ മുന്‍ എംഎല്‍എ ബല്‍ദേവ് കുമാര്‍ പറഞ്ഞെന്നും അവര്‍ പറഞ്ഞു. കശ്മീരിലെ മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ അഭിഭാഷകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ താഴ് വരയിലെ സ്ഥിതിയില്‍ നീരസം പ്രകടിപ്പിച്ചതായി യൂസഫ്‌സായി ആരോപിച്ചതാണ് ബിജെപി എംപിയെ പ്രകോപിപ്പിച്ചത്.




Tags: