'സിട്രാങ്' വരുന്നു, ന്യൂനമർദം നാളെ പുലർച്ചെ ചുഴലിക്കാറ്റാകും; ബംഗാളിലും ഒഡീഷയിലും കനത്ത മഴ

ബംഗാളിലെ സാഗർ ദ്വീപിന് 1,460 കിലോമീറ്റർ തെക്കുകിഴക്കായി വടക്കൻ ആൻ‍ഡമാനിലാണ് ഇന്നലെ രാവിലെ എട്ടരയോടെ ന്യൂനമർദം രൂപപ്പെട്ടത്.

Update: 2022-10-23 02:59 GMT

ന്യൂഡൽഹി: ആൻഡമാൻ കടലിനു മുകളിൽ രൂപം പ്രാപിച്ച ന്യൂനമർദം നാളെ പുലർച്ചെ ചുഴലിക്കാറ്റായി മാറിയേക്കും. 'സിട്രാങ്' എന്നു പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ബംഗാളിലും ഒഡീഷയിലും കനത്ത മഴയ്ക്കു കാരണമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ബംഗാളിലെ സാഗർ ദ്വീപിന് 1,460 കിലോമീറ്റർ തെക്കുകിഴക്കായി വടക്കൻ ആൻ‍ഡമാനിലാണ് ഇന്നലെ രാവിലെ എട്ടരയോടെ ന്യൂനമർദം രൂപപ്പെട്ടത്. ഇതു പിന്നീട് പടി‍ഞ്ഞാറൻ തീരത്തേക്കു കേന്ദ്രീകരിച്ചു. ഇന്നു പുലർച്ചെയോടെ വടക്കു പടിഞ്ഞാറൻ ദിക്കിലേക്കു നീങ്ങുന്ന ന്യൂനമർദം ബംഗാൾ ഉൾക്കടലിലെത്തുമ്പോൾ ശക്തമാകും. നാളെ പുലർച്ചെയോടെ ചുഴലിയായി മാറും. 25നു രാവിലെ ബംഗ്ലദേശ് തീരത്തേക്കു കടക്കുമെന്നുമാണ് പ്രവചനം.

കേരളത്തെ ബാധിക്കില്ലെങ്കിലും മത്സ്യബന്ധനത്തിന് നിയന്ത്രണമുണ്ട്. 26 വരെ മധ്യ ബംഗാൾ ഉൾക്കടലിലും ഒഡീഷ, ബംഗാൾ തീരങ്ങളിലും മീൻപിടിക്കാൻ പോകരുതെന്നു മുന്നറിയിപ്പുണ്ട്. ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Similar News