സിദ്ദീഖ് കാപ്പന്റെ അറസ്റ്റ്: സുപ്രിംകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കി കെയുഡബ്ല്യുജെ

ഭരണഘടന ഉറപ്പുനല്‍കുന്ന മാധ്യമസ്വാതന്ത്ര്യവും ജനാധിപത്യ അവകാശവും ലംഘിക്കുന്നതാണ് പോലിസ് നടപടി. ഉടന്‍ സിദ്ദീഖിനെ മോചിപ്പിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

Update: 2020-10-06 11:45 GMT

ന്യൂഡല്‍ഹി: കെയുഡബ്ല്യുജെ ഡല്‍ഹി സെക്രട്ടറി സിദ്ദീഖ് കാപ്പനെ ഉത്തര്‍പ്രദേശ് പോലിസ് അനധികൃതമായി കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സുപ്രിംകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കി. റിപോര്‍ട്ടിങ്ങിനായി ഹാഥ്‌റസ് സന്ദര്‍ശിക്കാന്‍ പോയ സിദ്ദീഖിനെ കസ്റ്റഡിയിലെടുത്തത് സുപ്രിംകോടതി മാര്‍ഗരേഖയുടെ ലംഘനമാണെന്ന് അഡ്വ.വില്‍സ് മാത്യൂസ് മുഖേനെ സമര്‍പ്പിച്ച ഹരജിയില്‍ യൂനിയന്‍ ചൂണ്ടിക്കാട്ടി. ഭരണഘടന ഉറപ്പുനല്‍കുന്ന മാധ്യമസ്വാതന്ത്ര്യവും ജനാധിപത്യ അവകാശവും ലംഘിക്കുന്നതാണ് പോലിസ് നടപടി. ഉടന്‍ സിദ്ദീഖിനെ മോചിപ്പിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

റിപോര്‍ട്ടിങ്ങിനായി ഹാഥ്‌റസിലേക്ക് പോവും വഴി ഉത്തര്‍പ്രദേശ് പോലിസ് അറസ്റ്റുചെയ്ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ ഉടന്‍ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കെയുഡബ്യുജെ പ്രധാനമന്ത്രിക്കും കത്തയച്ചിട്ടുണ്ട്. റിപോര്‍ട്ടിങ്ങിന്റെ ഭാഗമായി ഹാഥ്‌റസിലെ സ്ഥിതിഗതികള്‍ മനസ്സിലാക്കുന്നതിന് പ്രദേശത്തേയ്ക്ക് യാത്രചെയ്യവെയാണ് മലയാളി മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനെ പോലിസ് അറസ്റ്റുചെയ്തത്. അദ്ദേഹവുമായി ബന്ധപ്പെടാന്‍ നിരന്തരമായി ശ്രമിച്ചെങ്കിലും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച് ഹാഥ്‌റസ് പോലിസ് സ്‌റ്റേഷനില്‍നിന്നോ സംസ്ഥാന പോലിസ് വകുപ്പില്‍നിന്നോ യാതൊരു വിവരവും നല്‍കുന്നില്ല.

ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ തന്റെ ജോലി നിര്‍വഹിക്കാനാണ് ശ്രമിച്ചത്. അദ്ദേഹത്തെ എത്രയുംവേഗം മോചിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കെ പി റെജിയും സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ എസ് സുബാഷും ആവശ്യപ്പെട്ടു. ദലിത് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ഹാഥ്റസിലേക്ക് വാര്‍ത്താശേഖരണത്തിനു പോവുന്നതിനിടെയാണ് കേരളാ പത്രപ്രവര്‍ത്തക യൂനിയന്‍ (കെയുഡബ്ല്യുജെ) ഡല്‍ഹി യൂനിറ്റ് സെക്രട്ടറിയും 'അഴിമുഖം' ഓണ്‍ലൈന്‍ പ്രതിനിധിയുമായ സിദ്ദീഖ് കാപ്പനെ മഥുര പോലിസ് അറസ്റ്റുചെയ്തത്.

സിദ്ദീഖ് കാപ്പന്റേത് ഉള്‍പ്പെടെ മൊബൈല്‍ ഫോണുകളും ഒരു ലാപ്ടോപ്പും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവരമറിഞ്ഞ് ഡല്‍ഹി ആസ്ഥാനമായുള്ള അഭിഭാഷകരും പത്രപ്രവര്‍ത്തക യൂനിയന്‍ അംഗങ്ങളും പോലിസിനെ ബന്ധപ്പെട്ടെങ്കിലും കൃത്യമായ വിവരങ്ങള്‍ നല്‍കിയിരുന്നില്ല.

Tags:    

Similar News