സിയാച്ചിന്‍ ഹീറോ കേണല്‍ നരേന്ദ്ര 'ബുള്‍' കുമാര്‍ അന്തരിച്ചു

1984 സിയാച്ചിന്‍ മേഖലയിലേക്ക് നരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ നടന്ന സൈനിക പര്യവേഷണം ഇന്ദിരാഗാന്ധി സര്‍ക്കാര്‍ നടപ്പാക്കിയ ഓപറേഷന്‍ മേഘദൂതിനെ ഏറെ സഹായിച്ചു. അദ്ദേഹം ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യന്‍ സൈന്യം ഓപറേഷന്‍ ആസൂത്രണം ചെയ്തത്.

Update: 2021-01-01 02:21 GMT

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിന്‍ മലനിരകളില്‍ ആദ്യമായി കാലുകുത്തിയ ഇന്ത്യന്‍ സൈനികരിലൊരാളായ കേണല്‍ നരേന്ദ്ര 'ബുള്‍' കുമാര്‍ (87) അന്തരിച്ചു. വ്യാഴാഴ്ച ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്റ് റഫറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു. പാകിസ്താന്റെ ആക്രമണത്തില്‍നിന്ന് സിയാച്ചിനെ സുരക്ഷിതമാക്കിയതില്‍ കേണല്‍ നരേന്ദ്രകുമാര്‍ സുപ്രധാന പങ്കാണ് വഹിച്ചത്.

1984 സിയാച്ചിന്‍ മേഖലയിലേക്ക് നരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ നടന്ന സൈനിക പര്യവേഷണം ഇന്ദിരാഗാന്ധി സര്‍ക്കാര്‍ നടപ്പാക്കിയ ഓപറേഷന്‍ മേഘദൂതിനെ ഏറെ സഹായിച്ചു. അദ്ദേഹം ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യന്‍ സൈന്യം ഓപറേഷന്‍ ആസൂത്രണം ചെയ്തത്. സിയാചിന്‍ ഗ്ലേഷ്യര്‍ നിയന്ത്രണത്തിലാക്കാനായി 1984 ഏപ്രില്‍ 13ന് ആരംഭിച്ച ഇന്ത്യന്‍ സേനയുടെ സൈനിക നീക്കമാണ് ഓപറേഷന്‍ മേഘദൂത്. 1965ല്‍ കേണല്‍ കുമാറിന് പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു. കേണല്‍ കുമാറിനോടുള്ള ബഹുമാനാര്‍ഥം സിയാച്ചിന്‍ ബറ്റാലിയന്‍ ആസ്ഥാനത്തെ 'കുമാര്‍ ബേസ്' എന്ന് നാമകരണം ചെയ്തു.

മികച്ച പര്‍വതാരോഹകനായ കേണല്‍ നരേന്ദ്രകുമാര്‍ 1978ല്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പര്‍വതമായ കാഞ്ചന്‍ജംഗ കീഴടക്കിയിട്ടുണ്ട്. സമുദ്രനിരപ്പില്‍നിന്നും 24,000 അടി ഉയരത്തിലുള്ള ഹിമാലയവും ഒമ്പതുതവണ കയറിയിട്ടുണ്ട്. കീര്‍ത്തിചക്ര, അതിവിശിഷ്ട സേവാമെഡല്‍, അര്‍ജുന അവാര്‍ഡ് ഉന്നത ബഹുമതിയായ മക്ഗ്രഗര്‍ പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. ബോക്‌സിങ് റിങ്ങിലെ കരുത്തുറ്റ പ്രകടനത്തിനുശേഷമാണ് ബുള്‍ നരേന്ദ്രകുമാര്‍ എന്ന പേരില്‍ അദ്ദേഹം അറിയിപ്പെടുന്നത്. ഡല്‍ഹിയില്‍ ആര്‍മിയുടെ ബ്രാര്‍ സ്‌ക്വയറിലാണ് അദ്ദേഹത്തെ സംസ്‌കരിച്ചത്.

Tags: