ഷീന ബോറ കൊലക്കേസ്; ഇന്ദ്രാണി മുഖര്‍ജിക്ക് വിദേശ യാത്ര നടത്താന്‍ ജാമ്യം നല്‍കില്ല: സുപ്രിം കോടതി

Update: 2025-02-12 09:01 GMT

ന്യൂഡല്‍ഹി: ഷീന ബോറ കൊലക്കേസില്‍ പ്രതിയായ മുന്‍ മീഡിയ എക്സിക്യൂട്ടീവ് ഇന്ദ്രാണി മുഖര്‍ജി വിദേശയാത്രയ്ക്ക് അനുമതി തേടി നല്‍കിയ ഹരജി സുപ്രിം കോടതി തള്ളി. ഷീന ബോറ വധക്കേസില്‍ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചു. ഒരു വര്‍ഷത്തിനകം കേസില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദ്ദേശം. മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കിയാണ് സുപ്രിം കോടതി ജാമ്യം നിഷേധിച്ചത്. വിദേശത്ത് പോയാല്‍ ഇന്ദ്രാണി മുഖര്‍ജി തിരിച്ചുവരുമെന്ന് എന്താണ് ഉറപ്പെന്നും കോടതി ചോദിച്ചു. 2015 ഓഗസ്റ്റിലാണ് ഇന്ദ്രാണി മുഖര്‍ജിയെ അറസ്റ്റ് ചെയ്തത്.

2012 ഏപ്രിലില്‍ മുംബൈയില്‍ വെച്ച് മുഖര്‍ജിയും ഡ്രൈവര്‍ ശ്യാംവര്‍ റായിയും മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയും ചേര്‍ന്ന് ബോറയെ (24) കാറില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. മൃതദേഹം വനപ്രദേശത്ത് കൊണ്ടുപോയി കത്തിച്ചുകളയുകയായിരുന്നു.


മുഖര്‍ജിയെ വിദേശയാത്രയ്ക്ക് അനുവദിച്ച വിചാരണക്കോടതി ഉത്തരവ് നേരത്തേ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ദ്രാണി മുഖര്‍ജി സുപ്രിം കോടതിയെ സമീപിച്ചത്.




Tags: