പീഡനപരാതി: ബിനോയ് കോടിയേരി ഡിഎന്‍എ പരിശോധന നടത്തണമെന്ന് പോലിസ്

അടുത്ത തിങ്കളാഴ്ച പരിശോധനയ്ക്കായി രക്തസാമ്പിള്‍ നല്‍കണമെന്നാണ് പോലിസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 12.15 നാണ് ബിനോയ് കോടിയേരി ഓഷിവാര പോലിസ് സ്‌റ്റേഷനില്‍ ഹാജരായത്.

Update: 2019-07-08 09:07 GMT

മുംബൈ: ബിഹാര്‍ സ്വദേശിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബിനോയ് കോടിയേരി ഡിഎന്‍എ പരിശോധനയുമായി സഹകരിക്കണമെന്ന് പോലിസ്. അടുത്ത തിങ്കളാഴ്ച പരിശോധനയ്ക്കായി രക്തസാമ്പിള്‍ നല്‍കണമെന്നാണ് പോലിസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 12.15 നാണ് ബിനോയ് കോടിയേരി ഓഷിവാര പോലിസ് സ്‌റ്റേഷനില്‍ ഹാജരായത്. ഒരുമാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിനും ഉച്ചയ്ക്ക് ഒരുമണിക്കും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവണമെന്ന വ്യവസ്ഥയിലാണ് നേരത്തെ ഡിന്‍ഡോഷി സെഷന്‍സ് കോടതി ബിനോയിക്ക് ജാമ്യം അനുവദിച്ചത്.

അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായ ബിനോയ് കോടിയേരിയെ പോലിസ് ചോദ്യം ചെയ്തു. യുവതി ഹാജരാക്കിയ തെളിവുകളില്‍ ബിനോയ് കോടിയേരിയുടെ വിശദീകരണം തേടിയ ശേഷമാണ് ഡിഎന്‍എ പരിശോധനയ്ക്ക് സന്നദ്ധനാവണമെന്ന് പോലിസ് ആവശ്യപ്പെട്ടത്. ബിനോയ് എത്തുന്നതിന് അരമണിക്കൂര്‍ മുമ്പ് അന്വേഷണ ഉദ്യോഗസ്ഥനും പോലിസ് സ്‌റ്റേഷനിലെത്തിയിരുന്നു. കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന വേണമെന്നായിരുന്നു പീഡനപരാതി ഉന്നയിച്ച യുവതിയുടെ പ്രധാന ആവശ്യം. അതനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥന് ഉചിതമായ തീരുമാനമെടുക്കാമെന്ന് കോടതിയും വ്യക്തമാക്കിയിരുന്നു. തെളിവ് നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ബിനോയിക്കെതിരേ പരാതി നല്‍കിയ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടിയും പോലിസ് ആരംഭിച്ചിട്ടുണ്ട്. ലൈംഗികപീഡനം, വഞ്ചന, ഭീഷണി എന്നീ കുറ്റങ്ങളാണ് ബിനോയിക്കെതിരേ ചുമത്തിയിരിക്കുന്നത്. അതേസമയം, ഡിഎന്‍എ പരിശോധനയ്ക്കു ബിനോയി സമ്മതിച്ചെന്നും രക്തസാംപിളുകള്‍ നല്‍കണമെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ആവശ്യം ബിനോയ് അംഗീകരിച്ചെന്നുമാണു വിവരം. 

Tags:    

Similar News